തലശ്ശേരി: വർഷങ്ങളായി തലശ്ശേരിയുടെ ആത്മീയ ഭൗതികസാംസ്കാരിക വേദികളിലെ ദീപനാളമാണ് അതിരൂപതയുടെ പുതിയ മെത്രാപ്പൊലീത്തയായി അവരോധിതനായ മാർ ജോസഫ് പാംപ്ലാനി .
ഉദാത്തമായ മനുഷ്യസ്‌നേഹം കൊണ്ടും ധാർമ്മികതയിൽ ഊന്നിയ ജീവിതം കൊണ്ടും ധന്യമാണ് ആ മനസ്. സ്‌നേഹിക്കാൻ മാത്രമറിയുന്ന, പരോപകാരം ജീവിത പുണ്യമായി കാണുന്ന, സത്യത്തെ ദൈവമായി കരുതുന്ന, നിഷ്‌കളങ്കമായ ആ വലിയ ഇടയമനസ്സ്, കാലം തലശ്ശേരി അതിരൂപതയ്ക്ക് സമർപ്പിച്ച വിളക്കുമാടമാണ്.
പറയുന്നത് പ്രവർത്തിക്കുകയും, പ്രവർത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുന്ന, മനുഷ്യസ്‌നേഹത്തിന്റെ മറുവാക്കായി മാറിയ ബിഷപ്പ് പാംപ്ലാനിയെ അറിയാത്ത പിഞ്ചുകുട്ടികൾ പോലും തലശ്ശേരിയിലുണ്ടാവില്ല. വിദ്യാലയങ്ങളിലും കലാശാലകളിലും പെരുന്നാൾ ഉത്സവഘോഷങ്ങളിലും സാംസ്‌കാരിക വേദികളിലു സാഹിത്യ സദസ്സുകളിലുമെല്ലാം പ്രൗഢവും സരളവും ഗഹനവുമായ വാക്കുകൾ കൊണ്ട് കേൾവിക്കാരെ തന്നോടൊപ്പം ചേർത്തുനിർത്തുന്ന പാംപ്ലാനി പിതാവ്, ഒരിക്കൽ പരിചയപ്പെട്ടവരെ പിന്നീട് എവിടെ കണ്ടാലും പേരു വിളിച്ച് സ്‌നേഹം പുതുക്കാൻ മറക്കാറില്ല. അരമനയിലെ പിതാവിന്റെ മുറി ആത്മീയകാര്യങ്ങൾക്കുമപ്പുറം സാമൂഹ്യ സാംസ്‌കാരിക സക്രിയ ചർച്ചകളുടെ വേദി കൂടിയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ബിഷപ്പ് നടത്തുന്ന വചനപ്രഘോഷണങ്ങളും വിശ്വാസസംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളും ആയിരകണക്കിന് ശ്രോതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. മാർ ജോർജ് ഞറളക്കാട്ട് പിതാവിനോട് ചേർന്നുനിന്നുകൊണ്ട് തലശ്ശേരി അതിരൂപതയുടെ പുരോഗതിക്കുവേണ്ടിയുള്ള പുതിയ കർമ്മപദ്ധതികൾക്ക് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി വരികയായിരുന്നു.
35 ഗ്രന്ഥങ്ങളും ദേശീയ അന്തർദേശീയ തലങ്ങളിൽ 40 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലുള്ള വിവിധ ആനുകാലികങ്ങളിലായി ഇരുന്നൂറിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിൽ എട്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൈബിൾ വ്യാഖ്യനമായ ആൽഫ ബൈബിൾ കമന്ററിയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി ദേശീയഅന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീനാരായണ ഭക്തൻ
ശ്രീനാരായണ ആദർശങ്ങളോട് അകമഴിഞ്ഞ ആഭിമുഖ്യം കാട്ടുന്ന ബിഷപ്പ്, എല്ലാ മതങ്ങളും, സാർവ്വലൗകിക മൂല്യങ്ങൾ ഉൾക്കൊള്ളുകയും അവയുടെ പ്രകാശസ്രോതസ്സായിരിക്കുകയും വേണമെന്ന് പലപ്പോഴും നിഷ്‌കർഷിക്കാറുണ്ട്. ഏത് തിരക്കിനിടയിലും ഗുരു സന്ദേശ പ്രചാരണ വേദികളിലെത്താൻ തനിക്ക് ഏറെ താൽപ്പര്യമാണെന്ന് ശ്രീജ്ഞനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യനോട് അദ്ദേഹം അരമനയിൽ വെച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തിലെ അഭ്യുദയകാംക്ഷിയും സ്ഥിരം പ്രഭാഷകനുമാണ് പംപ്ലാനി പിതാവ്.
ഭാരതസഭയിലെ അറിയപ്പെടുന്ന ബൈബിൾ, ദൈവശാസ്ത്ര പണ്ഡിതരിൽ പ്രധാനിയാണ് മാർ ജോസഫ് പാംപ്ലാനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |