തിരുവനന്തപുരം: പാട്ടിന്റെ പൊന്നമ്പലം തീർത്ത സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
നിരവധി ചലച്ചിത്രഗാങ്ങളിലൂടെയും അയ്യപ്പഭക്തി ഗാനങ്ങളിലൂടെയും ആസ്വാദകരുടെ മനസിൽ പ്രതിഷ്ഠ നേടിയ സംഗീത സംവിധായകനായിരുന്നു. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തി. സംഗീത സംവിധാനവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകനായി 1949 മാർച്ച് ഒമ്പതിനാണ് ജനിച്ചത്. ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കർത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയത്. ഭാര്യ: ക്ലാസിക്കൽ ഡാൻസറും അദ്ധ്യാപികയുമായ ബി. രാജശ്രീ.
ഹിറ്റായ സംഗീതം
എല്ലാ ദുഃഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമ്മയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായ്, നാലുമണിപ്പൂവേ തുടങ്ങിയ ലളിത ഗാനങ്ങളും ശ്രദ്ധേയമാണ്.
പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്‌റ്റൻ, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്‌തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും 'അറിയാതെ" എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |