തൃശൂർ : സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വ്യാപനമുള്ള ജില്ലകളിലൊന്നായ തൃശൂരിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ആൾക്കൂട്ടം കാറ്റിൽ പറത്തുന്നു. ആൾക്കൂട്ടം ഒഴിവാക്കാൻ ഉത്തരവാദപ്പെട്ടവരാണ് നൂറുക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്.
കോൺഗ്രസ് ഇന്നലെ മുതൽ പൊതുപരിപാടികൾ റദ്ദാക്കിയപ്പോൾ, ഭരണപക്ഷസംഘടനയായ സി.പി.എമ്മും ബി.ജെ.പിയും ഉൾപ്പെടെയുള്ള സംഘടനകൾ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് മുന്നോട്ടുപോകുന്നത്. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞദിവസം തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് തിരുവനന്തപുരം മോഡൽ തിരുവാതിരക്കളി നടത്തിയത് വിവാദമായി. മകരവിളക്ക് ദിവസമാണ് 150ലേറെ പേരെ പങ്കെടുപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന തിരുവതിരക്കളി നടന്നത്. ജനുവരി 21 മുതൽ 23 വരെയാണ് സി.പി.എമ്മിന്റെ ജില്ലാ സമ്മേളനം. തേക്കിൻകാട് മൈതാനിയിൽ ബി.ജെ.പി സംഘടിച്ച പരിപാടിയിലും ആയിരങ്ങളാണെത്തിയത്. സ്വകാര്യ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളുടെ എണ്ണത്തിലും കുറവില്ല. തേക്കിൻകാട് മൈതാനിയിൽ നടന്ന വ്യവസായ വകുപ്പിന്റെ പ്രദർശനത്തിലുമെത്തിയത് നൂറുക്കണക്കിനാളാണ്. സർക്കാർ പരിപാടികളും വ്യത്യസ്തമല്ല. പ്രോട്ടോകോൾ തെറ്റിക്കുന്ന ജനവും ഈ മാതൃകകളെ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിക്കുന്നതും.
സാനിറ്റൈസറും ഹാൻഡ് വാഷും എവിടെ ?
കൊവിഡ് കണക്കിൽ കുറവ് വന്നതോടെ സാനിറ്റൈസറും ഹാൻഡ് വാഷുമെല്ലാം പമ്പകടന്നു. ഭൂരിഭാഗം കടകൾക്കും വീടുകൾക്കും മുന്നിലും ഇവയില്ല. എന്നാൽ വ്യാപനം കൂടിയതോടെ ചിലർ വീണ്ടും രംഗത്തിറക്കി തുടങ്ങി.
ആറ് ദിവസത്തിനുള്ളിൽ 7813 രോഗികൾ
ഒമിക്രോൺ ഭീഷണിക്കിടയിൽ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് എണ്ണായിരത്തോളം രോഗികളാണ്. ഇതിൽ രണ്ട് ദിവസം ആയിരത്തിന് തൊട്ട് താഴെയും നാലു ദിവസം ആയിരത്തിന് മുകളിലുമായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.
വിവാഹങ്ങൾ വീടുകളിലേക്ക്
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും അമ്പതിൽ കൂടുതൽ പേർ പാടില്ലെന്ന നിബന്ധന വന്നതോടെ വിവാഹങ്ങൾക്കായി ഹാളുകൾ ഏൽപ്പിച്ചവർ അത് റദ്ദാക്കി വിവാഹങ്ങളും മറ്റും വീടുകളിലേക്ക് തന്നെ മാറ്റിത്തുടങ്ങി. കൊവിഡ് നിയന്ത്രണം പിൻവലിച്ചതോടെയാണ് ഹാളുകളിൽ കൂടുതൽ കല്യാണം നടന്നുതുടങ്ങിയത്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ, വീണ്ടും പങ്കെടുക്കാവുന്നവരുടെ എണ്ണം ചുരുങ്ങി. വിവാഹച്ചടങ്ങുകളിൽ എണ്ണം കൂടി തുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാറ്ററിംഗ് മേഖലയും ഡെക്കറേഷൻ, ടൂറിസ്റ്റ് വാഹന സർവീസ് മേഖലകളുമെല്ലാം മെച്ചപ്പെട്ടു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |