തൃശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ സംഘടിപ്പിച്ച മെഗാതിരുവാതിരക്കളി വിവാദത്തിൽ സി.പി.എമ്മിൽ അസംതൃപ്തി. സമ്മേളന പരിപാടികൾ ആലോചിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തിരുവാതിരക്കളി പ്രധാന അജൻഡയായി. തിരുവനന്തപുരത്തെ മെഗാതിരുവാതിരക്കളി വിവാദമായിരിക്കെ വിവാദങ്ങളുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക് പോലും വീഴ്ചയുണ്ടായെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലുയർന്ന വിമർശനം. തിരുവാതിരക്കളിയുടെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് വിവാദമായത്. നേതാക്കൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും സെക്രട്ടേറിയേറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. കലാസാംസ്‌കാരിക പരിപാടികൾ മാത്രമല്ല, സമ്മേളനത്തിന് അനുബന്ധമായുള്ള സെമിനാർ അടക്കമുള്ള പരിപാടികളും വേണ്ടെന്ന് വെച്ചതായി സി.പി.എം അറിയിച്ചു.
പങ്കെടുത്തത് 80 പേർ : എം.എം വർഗീസ്
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാതിരുവാതിരക്കളിയിൽ കൊവിഡ് ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്. മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടമൊഴിവാക്കിയുമാണ് പരിപാടി സംഘടിപ്പിച്ചത്. 80 പേരാണ് കളിക്കായി പങ്കെടുത്തത്. ഇതിനെ നൂറിലേറെ പേർ പങ്കെടുത്തുവെന്നൊക്കെ പ്രചരിപ്പിക്കുകയാണെന്നും വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |