പാലക്കാട്: മലമ്പുഴ ഇമേജ് ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. തീപിടിത്തമുണ്ടായ ഇമേജ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എം.പി.
സംസ്‌കരിക്കാൻ കഴിയാത്തതിനാൽ മനഃപൂർവം തീ പിടിപ്പിച്ചതാണോയെന്ന് അന്വേഷിക്കണം. പ്ലാന്റിന്റെ സംസ്‌കരണ സംഭരണ ശേഷിക്ക് അപ്പുറം ദിനംപ്രതി കൊവിഡ് മാലിന്യങ്ങൾ ഉൾപ്പെടെ ടൺ കണക്കിന് ആശുപത്രി മാലിന്യമാണ് എത്തുന്നത്. ഇത് അശാസ്ത്രീയമായ രീതിയിലാണ് സംസ്‌കരിക്കുന്നതും. മലമ്പുഴ ഡാമിലെ കുടിവെള്ളത്തിന് ഉൾപ്പെടെ ഭീഷണിയായി മാറുകയാണ് ഇമേജ് പ്ലാന്റ്. ജില്ലയ്ക്ക് താങ്ങാൻ കഴിയാത്ത വിധം ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കി 14 ജില്ലയിലും ഇത്തരത്തിലുള്ള സംസ്‌കരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |