''കവിത എനിക്ക് ജീവവായു പോലെയാണ്. കുഞ്ഞിരാമൻ നായരെപ്പോലെ കവിത മാത്രമായി ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ദുഃഖം. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും സഹിച്ച ഒരാളാണ് ഞാൻ. ആ വേദനയിൽനിന്നും നാമ്പെടുത്തതാണ് എന്റെ കവിത.""
അന്തരിച്ച കവി എസ്. രമേശന്റേതാണ് ഇൗ വാക്കുകൾ.
സർക്കാർ പ്രസിദ്ധീകരണമായ 'ഗ്രാമദീപം" മാസികയിൽ ഇ. വാസുവിന്റെ 'സ്നേഹപൂർവം നാഥുറാം" എന്ന കഥ പ്രസിദ്ധീകരിച്ചതിനെത്തുടർന്നുണ്ടായ ഒച്ചപ്പാടും ബഹളവും ഒാർക്കുന്നില്ലേ? നിയമസഭയിൽപ്പോലും ആ പ്രശ്നം ഉന്നയിക്കപ്പെട്ടു. മാസികയുടെ പത്രാധിപരായിരുന്ന എസ്. രമേശൻ സസ്പെൻഷനിലുമായി. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ ഗവൺമെന്റ് നടപടിക്കെതിരായി കേസുകൊടുത്തു. രമേശനെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവായി.
ഒരു സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. വയലിൽ ഉഴാനും കിളയ്ക്കാനും വിതയ്ക്കാനുമൊക്കെ പോകുന്ന സാധാരണ കർഷകത്തൊഴിലാളിയായിരുന്നു അച്ഛൻ. ഒരു കലാഹൃദയം ആ തൊഴിലാളിയുടെ ഉള്ളിൽ തുടിച്ചിരുന്നു. രാമായണവും മഹാഭാരതവും അച്ഛൻ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുമായിരുന്നു. അതുകൊണ്ടു കുട്ടിക്കാലത്തുതന്നെ അനുഭൂതിയുടെയും ഭാവനയുടെയും ഒരു ലോകം തുറന്നുകിട്ടി. ഒഴിഞ്ഞ വയറുമായി കഴിയുമ്പോഴും മനസ് സങ്കല്പ ലോകത്തേക്ക് ഉയർന്നുപൊങ്ങി.
ചേർത്തല കോളേജിൽ പഠിക്കുമ്പോൾ വയലാർ രാമവർമ്മയുമായി പരിചയപ്പെടാൻ കഴിഞ്ഞു. ഏറ്റവുമധികം കടപ്പാട് തോന്നിയത് ചേർത്തല എസ്.എൻ കോളേജിലുണ്ടായിരുന്ന കെ.പി. അപ്പനോടാണ്. വായനയെ അപകടകരമായി സമീപിക്കണമെന്ന് അപ്പൻ പഠിപ്പിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ രമേശന്റെ കവിത താരും തളിരുമണിഞ്ഞു. ഗുരു നിത്യചൈതന്യ യതി അന്നവിടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. എം.കെ. സാനു, എം.എസ്. മേനോൻ, എം. ലീലാവതി തുടങ്ങിയ അദ്ധ്യാപകർ ആ വിദ്യാർത്ഥിയുടെ മനസിലെ കവിതയുടെ കൈത്തിരി നീട്ടി. സാനു മാസ്റ്റർ എന്നും ജീവിതത്തിലെ ഒരു വെളിച്ചമായിരുന്നു. ഒരിക്കൽ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി സാനുമാസ്റ്റർ പറഞ്ഞു:
''കവിതയാണ് നിന്റെ മീഡിയ. അതിൽ ഉറച്ചുനില്ക്കുക.""
'കൗമുദി, ജനയുഗം, ദേശബന്ധു"തുടങ്ങിയ വാരികകളിൽ അന്ന് സാനു മാസ്റ്ററുടെ സഹായത്തോടെ രമേശന്റെ കവിതകൾ വെളിച്ചം കണ്ടു. തന്റെ കാവ്യജീവിതത്തെക്കുറിച്ച് രമേശൻ ഒരിക്കൽ പറഞ്ഞു:
''കവിതയെഴുതുമ്പോൾ മാത്രമേ ഇൗ സമൂഹത്തിന്റെ മുഴുവൻ യാതനകളും പീഡനങ്ങളും അനുഭവിക്കുന്ന സർവതന്ത്ര സ്വതന്ത്രനായ ഒരു വ്യക്തിയായി മാറുന്നുള്ളൂ. കവിത എനിക്കൊരു ആയുധമാണ്. കവിതയിൽ ഒരു തരത്തിലുള്ള ബന്ധനങ്ങളുമില്ല. ജീവിതത്തിൽ എനിക്ക് മാറിനില്ക്കാനുള്ള ഒരിടമാണ് കവിത. കവിതയെഴുതുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യത്തിന്റെ സ്വാദ് അനുഭവിക്കുന്നത്.""
കവിതയെ നെഞ്ചേറ്റി നടക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ എന്റെ കവിതയ്ക്ക് ശക്തിയുണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന എന്നും രമേശൻ പറഞ്ഞിട്ടുണ്ട്.
ആധുനികം, അത്യന്താധുനികം തുടങ്ങിയ പ്രസ്ഥാനങ്ങളിൽ രമേശന് താത്പര്യമുണ്ടായിരുന്നില്ല. കവിത നല്ലതും ചീത്തയും മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്ത് അദ്ദേഹത്തിന് വേദന തന്നെയായിരുന്നു. എഴുതിക്കഴിയുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ ആശ്വാസം ലഭിക്കുന്നത്. മറ്റു പല എഴുത്തുകാരെയും പോലെ എഴുതുന്നതിന് ഏകാന്തത വേണമെന്നൊന്നുമില്ല. ചിലപ്പോൾ യാത്രയ്ക്കിടയിലും കവിത എഴുതുമായിരുന്നു.
നല്ലൊരു പ്രാസംഗികൻ കൂടിയായിരുന്നു രമേശൻ. കോളേജിൽ പഠിക്കുമ്പോൾ കോളേജ് യൂണിയൻ പ്രസിഡന്റായിരുന്നു. കവിതയെഴുതാനും വായിക്കാനും പ്രസംഗിക്കാനുമൊക്കെ ധാരാളം സമയം ലഭിക്കുന്ന ഒരു കോളേജ് അദ്ധ്യാപകനാകണമെന്നായിരുന്നു മോഹം. അത് നടന്നില്ല. നാലഞ്ചുമാസം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ജോലി ചെയ്തു. രണ്ടുവർഷം ഡൽഹിയിൽ കേന്ദ്ര സർവീസിലായിരുന്നു. അതിനുശേഷമാണ് കേരള സർവീസിൽ പ്രവേശിക്കുന്നത്.
കഥയും കവിതയും പോലെ ഉദ്വേഗജനകമായിരുന്നു രമേശന്റെ രോഗം. ഒാടിപ്പാഞ്ഞുനടക്കുകയും പ്രസംഗിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്ത ഇൗ മനുഷ്യൻ ഒരു ഹൃദ്രോഗിയായിരുന്നു. ചെറുപ്പകാലം മുതൽ ഇൗ രോഗമുണ്ടായിരുന്നു.
രമേശന്റേത് ഒരു പ്രേമവിവാഹമായിരുന്നു. മിശ്രവിവാഹവും. താനൊരു ഹൃദ്രോഗിയാണെന്നും മരണം ഏതുനിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാമെന്നും രമേശൻ കാമുകിയെ അറിയിച്ചു. കാമുകി അധീരയായില്ല. അവർ പറഞ്ഞു:
'' ജീവിക്കുന്ന കാലത്തോളം ഒരുമിച്ച് ജീവിക്കാം.""
എന്നിട്ടും രണ്ടുവീട്ടുകാരും എതിർത്തു. ഒരു യുവതി വളരെ വേഗത്തിൽ വിധവയായിപ്പോകുമല്ലോ എന്നായിരുന്നു രണ്ടുവീട്ടുകാരുടെയും പേടി. എന്നിട്ടും സബ് രജിസ്ട്രാർ ഒാഫീസിൽ വച്ച് അവരുടെ വിവാഹം നടന്നു. നിയതി അവർക്കൊരു അപകടവും വരുത്തിയില്ല.
(ലേഖകന്റെ ഫോൺ: 0471 2450429)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |