ആലപ്പുഴ: പെറ്റ്സ് ഷോപ്പുകൾ പ്രൊഫഷണലാക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ സാധാരണക്കാരായ കച്ചവടക്കാർക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതായി പരാതി.
ഓരോ വർഷവും നികുതിയടക്കം വിവിധയിനങ്ങളിലായി ഇരുപതിനായിരം രൂപയോളം സർക്കാരിലേക്ക് അടയ്ക്കുന്നതിന് പുറമേയാണ് പുതിയ ലൈസൻസ് ഫീയും വന്നിരിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും വിൽപ്പന നടത്തുന്നതിന് 5000 രൂപ ലൈസൻസ് ഫീസ്, അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിന് ഫിഷറീസ് വകുപ്പിൽ നിന്ന് പ്രത്യേക അനുമതി തുടങ്ങി നിയമത്തിന്റെ നൂലാമാലകൾ മൂലം മേഖലയിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണെന്ന് പെറ്റ് ഷോപ്പുടമകൾ പറയുന്നു.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയമം അതേപടി നടപ്പാക്കിയാൽ ഭൂരിഭാഗം കടകൾക്കും പൂട്ടുവീഴുമെന്ന് വ്യാപാരികൾ പറയുന്നു.
പ്രധാന നിബന്ധനകൾ ഇങ്ങനെ
1. ചിപ്പ് ഘടിപ്പിച്ച നായ്ക്കളെ മാത്രമേ വിൽക്കാവൂ
2. പക്ഷികളുടെ കൂടുകളിൽ വിശാലമായി പറന്നുനടക്കാനും, ഇരിക്കാനും സൗകര്യം വേണം
3. മൃഗങ്ങളുടെ കൂടുകൾക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള വലുപ്പമുണ്ടാകണം
4. അക്വേറിയങ്ങളിൽ നിശ്ചിത എണ്ണം മത്സ്യങ്ങളെ മാത്രമിടുക
5. കുട്ടികൾക്ക് വളർത്തുമൃഗങ്ങളെ വിൽക്കരുത്
6. മൂന്നുമാസം കൂടുമ്പോൾ വെറ്ററിനറി ഡോക്ടറുടെ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം
7. വെള്ളം, വൈദ്യുതി ഉൾപ്പടെയുള്ള സൗകര്യങ്ങൾ
8. ശബ്ദമലിനീകരണവും ഫാക്ടറികളും അടുത്തില്ലാത്ത കെട്ടിടത്തിൽ വേണം ഷോപ്പ് പ്രവർത്തനം
9. മൃഗങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ താപനില ക്രമീകരിക്കണം
10. രോഗബാധിതരായ പക്ഷി മൃഗാദികളെ പാർപ്പിക്കാൻ ക്വാറന്റൈൻ സംവിധാനം
11. ഷോപ്പ് അടച്ചാലും രാത്രിയിൽ പരിചാരകരുണ്ടാവണം
12. മൃഗങ്ങളുടെ എണ്ണവും വിലയും പ്രദർശിപ്പിക്കണം
ലോക്ക്ഡൗൺ ഗുണം ചെയ്തു
ലോക്ക്ഡൗൺ കാലത്ത് പെറ്റ്സ് ഷോപ്പുകൾക്ക് മികച്ച വരുമാനകാലമായിരുന്നു. കുട്ടികളായിരുന്നു പ്രധാന ഗുണഭോക്താക്കൾ. എന്നാൽ ലോക്ക് മാറി എല്ലാവരും ജോലിത്തിരക്കിലേക്ക് ചേക്കേറിയപ്പോൾ, ഡിമാൻഡ് വീണ്ടും ഇടിഞ്ഞു.
""
പ്രായോഗികമാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള നിബന്ധനകളാണ് വന്നിരിക്കുന്നത്. വരുമാനമില്ലാത്ത കാലത്ത് പുതിയ ലൈസൻസ് ഫീസ് കൂടി താങ്ങാനാവില്ല. മറ്റ് തൊഴിൽമേഖലകൾ തേടേണ്ടിവരും.
ഷെഫീക്ക്, പെറ്റ് ഷോപ്പുടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |