ഇസ്‌ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക പരിഹാരമെന്ന് ജമാത്ത് ഇ ഇസ്ലാമി തലവൻ സിറാജുൽ ഹഖ്. ലാഹോറിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും പാകിസ്ഥാനും തമ്മിലുള്ള കരാറിനെക്കുറിച്ച് പരാമർശിച്ച സിറാജുൽ ഹഖ് സമ്മേളനത്തിനിടെ ഇമ്രാൻ ഖാനെ അന്താരാഷ്ട്ര യാചകൻ എന്നും പരിഹസിച്ചു. പിന്നാലെ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ധന വില വർദ്ധനവിൽ ഇമ്രാൻ ഖാൻ നയിക്കുന്ന തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയെയും സിറാജുൽ ഹഖ് വിമർശിച്ചു. ഇമ്രാൻ ഖാനും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സിറാജുൽ ഹഖ് പറഞ്ഞതായി പാകിസ്ഥാൻ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സമ്പദ് ഘടനയുടെ ചാമ്പ്യനെന്ന് സ്വയം വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ സർക്കാർ തികഞ്ഞ പരാജയമാണെന്നും പുതിയ യന്ത്രത്തിൽ പഴയ ഭാഗങ്ങൾ വച്ചുപിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിറാജുൽ ഹഖ് വിമർശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യമിപ്പോൾ.
സർക്കാരിന്റെ ഐ എം എഫ് കരാറിനെ വിമർശിച്ച് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പാകിസ്ഥാൻ പീപ്പിൾ പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഇമ്രാൻ ഖാനെ ഈ നൂറ്റാണ്ടിലെ പ്രതിസന്ധിയെന്ന് വിശേഷിപ്പിച്ചു. ഐ എം എഫുമായി സർക്കാർ ദുർബലമായ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇതിന്റെ ഭാരം ജനങ്ങൾ ചുമക്കേണ്ടി വരുമെന്നും ബിലാവൽ ഭൂട്ടോ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |