മുംബയ്: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കൂടി വിരാട് കൊഹ്‌ലി ഒഴിയുന്നുവെന്ന വാർത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിലെ കൊഹ്‌ലിയുടെ ഭാവി എന്താകുമെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്.
നായകസ്ഥാനം ഒഴിഞ്ഞതോടെ വെറുമൊരു കളിക്കാരൻ മാത്രമാകുന്ന കൊഹ്‌ലി ഇനിമുതൽ താരതമ്യേന ജൂനിയറായ താരങ്ങൾക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നും അതിനായി കൊഹ്‌ലി സ്വയം തയ്യാറാകേണ്ടതുണ്ടെന്നും കപിൽ ദേവ് പറഞ്ഞു. ഇതിനായി കൊഹ്‌ലി തന്റെ ഈഗോ മാറ്റിവയ്ക്കണമെന്നും കപിൽ കൂട്ടിച്ചേർത്തു. സീനിയറായിരുന്ന സുനിൽ ഗവാസ്കർ തനിക്ക് കീഴിൽ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപിൽ ദേവ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. താൻ കെ ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴിൽ കളിച്ചിട്ടുണ്ടെന്നും കപിൽ വ്യക്തമാക്കി.
തനിക്ക് ഇത്തരത്തിൽ കളിക്കേണ്ടി വന്നപ്പോൾ യാതൊരു ഈഗോയും തോന്നിയിട്ടില്ല. വിരാടും തന്റെ ഈഗോ മാറ്റിവയ്ച്ച് ജൂനിയർ താരത്തിന് കീഴിൽ കളിക്കാൻ തയ്യാറാകേണ്ടി വരും. ഇത് വിരാടിനെയും ഇന്ത്യൻ ക്രിക്കറ്റിനെയും സഹായിക്കുകയേയുള്ളൂവെന്നും കപിൽ പറഞ്ഞു. പുതിയ ക്യാപ്ടനും മറ്റ് താരങ്ങൾക്കും മാർഗനിർദേശം നൽകാൻ വിരാട് മുന്നിലുണ്ടാകണം. വിരാട് കൊഹ്‌ലിയെന്ന ബാറ്റ്‌സ്മാനെ നഷ്ടപ്പെടുത്താൻ നമുക്ക് കഴിയില്ലെന്നും കപിൽ പറഞ്ഞു.
കൊഹ്‌ലിയുടെ തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതുമുതൽ കൊഹ്‌ലി സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് നായകസ്ഥാനം ഒഴിഞ്ഞതിലൂടെ കൊഹ്‌ലി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇത് നല്ല കാര്യമാണെന്നും കപിൽ വ്യക്തമാക്കി. കൊഹ്‌ലി പക്വതയെത്തിയ മനുഷ്യനാണ്. ഒരുപാട് ആലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാവും ഇത്. ഒരുപക്ഷേ ക്യാപ്ടൻ സ്ഥാനം ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടാകില്ല. നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹത്തിനായി നല്ല ഭാവി ആശംസിക്കുന്നുവെന്നും കപിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |