ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി. ഫെബ്രുവരി 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് 20ലേക്കാണ് മാറ്റിയത്. പഞ്ചാബിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം.
ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ആറ് ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിലെ അംഗങ്ങൾ ഫെബ്രുവരി 10 മുതൽ 16 വരെ ഉത്തർപ്രദേശിലെ ബനാറസ് സന്ദർശിക്കുമെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു.