SignIn
Kerala Kaumudi Online
Saturday, 20 April 2024 3.08 AM IST

തെരുവുനായ ഭീഷണി വീണ്ടും ജീവൻ വേണേൽ ഓടിക്കോ...

dog

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടി കോഴിക്കോട് നഗരം. രാവും പകലും വ്യത്യാസമില്ലാതെ തെരുവുകൾ അടക്കി വാഴുകയാണ് ശുനകൻമാർ. കൂട്ടത്തോടെയെത്തുന്ന അക്രമകാരികളെ കാണുമ്പോൾ ജീവനും കൊണ്ടോടുകയാണ് ജനം.

റോഡിന് കുറുകെ നായകൾ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവുകാഴ്ചയായി. ആശുപത്രി, സ്‌കൂൾ പരിസരങ്ങളിൽ കറങ്ങിനടക്കുന്ന നായക്കൂട്ടങ്ങൾ കുട്ടികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും വലിയ തലവേദനയായിട്ടുണ്ട്. ബീച്ച് പരിസരം പ്രധാന താവളമാക്കിയതിനാൽ ബീച്ചിന് സമീപത്തെ ജനറൽ ആശുപത്രി റോഡിലൂടെയുള്ള ഇവയുടെ കറക്കം ആശുപത്രിയിൽ എത്തുന്നവർക്കും യാത്രക്കാർക്കും ഭീഷണിയാവുകയാണ്.
നേരത്തെ തെരുവുനായ്ക്കളെ കൊല്ലുന്ന രീതിയുണ്ടായിരുന്നു. സുപ്രീകോടതി വിധി ഉയർത്തി മൃഗസ്നേഹികൾ ബഹളംവച്ചതോടെ അത് നിലച്ചു. പിന്നീട് വന്ധ്യംകരണം നടപ്പാക്കി. ഇതിനായി പ്രത്യേക കേന്ദ്രം (എ.ബി.സി) പൂളക്കടവ് തുടങ്ങി. ദിവസേന 17 നായകളെ വരെ ഇവിടെ വന്ധ്യംകരിക്കുന്നുണ്ട്. എന്നാൽ വന്ധ്യംകരണം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും തെരുവുനായ്ക്കൾ പെരുകുകയല്ലാതെ കുറയില്ലെന്നാണ് നഗരവാസികൾ പറയുന്നത്.
ബീച്ച് ആശുപത്രി പരിസരം, കോർപ്പറേഷൻ ഓഫീസ് പരിസരം, എരഞ്ഞിപ്പാലം,​ തൊണ്ടയാട് ബൈപാസുകൾ, എരഞ്ഞിക്കലിലേക്കുള്ള കൈപ്പുറത്ത് പാലം റോഡ്, കല്ലായി പാലം പരിസരം, ഗാന്ധി റോഡ്, നടക്കാവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വലിയ ശല്യമാണ് ഇവ ഉണ്ടാക്കുന്നത്. തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനായി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ തെരുവുനായ കുഞ്ഞുങ്ങളെ ദത്തുനൽകുന്ന ബൗ ബൗ ഫെസ്റ്റും ഫലം കണ്ടില്ലെന്നാണ് നഗരത്തിലെ തെരുവുകൾ കാണിച്ചുതരുന്നത്.

കൊല്ലരുത്,​ പിടിച്ചുതരണം !
കോഴിക്കോട്: കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിലേക്ക് കോടതിയിൽ നിന്ന് വിളിയെത്തി. കോടതി കോമ്പൗണ്ട് നിറയെ നായകളാണ്. എന്തെങ്കിലും ചെയ്യണം. ഫോണെടുത്ത ആൾക്ക് അന്ധാളിപ്പ്. സുപ്രീംകോടതിയാണ് പറഞ്ഞത് നായകളെ പിടിക്കരുത്, കൊല്ലരുത്. പക്ഷെ,​ കോടതിയിൽ നിന്നുതന്നെ വിളിക്കുന്നു നായകളെ പിടിക്കാൻ. പരിഹാര നിർദ്ദേശവും വന്നു,​ ഒരു പൊതുതാത്പര്യ ഹർജി കോടതിയിൽ കൊടുക്കുമോ ?​. നാഗാലാന്റിൽ നായകളെ ഭക്ഷണമാക്കുന്നുണ്ട്. നായകളെ കൊല്ലാതെങ്ങനെ ഭക്ഷണമാക്കും. അക്രമകാരികളായ നായകളെ കൊല്ലാമെന്നെങ്കിലും ഉത്തരവുണ്ടെങ്കിൽ കുറച്ചൊക്കെ പരിഹാരമാകുമെന്നാണ് കോർപ്പറേഷന്റെ നിലപാട്.

" നായകളെ നിയന്ത്രിക്കുന്നതിന് രണ്ട് വഴികളാണ് കോർപ്പറേഷന് മുന്നിലുള്ളത്. വന്ധ്യംകരണം, നായകുഞ്ഞുങ്ങളെ ദത്ത് നൽകൽ. രണ്ടും നല്ലപോലെ നടക്കുന്നു. പൂളക്കടവിലാണ് എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്. ദിവസം 17സർജറികൾ അവിടെ നടക്കുന്നു. നാലെണ്ണംകൂടി അടുത്ത ദിവസം കൂട്ടും. നായകുഞ്ഞുങ്ങളെ ദത്ത് നൽകുന്ന ബൗ ബൗ ഫെസ്റ്റിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ആദ്യ ഫെസ്റ്റിൽ 48 നായ കുഞ്ഞുങ്ങളെ ദത്ത് നൽകി. മാസത്തിൽ ഒരു ഫെസ്റ്റ് വീതം നടത്താനാണ് തീരുമാനം. തെരുവുനായകളെ വളർത്താനുള്ള ഡോഗ് പാർക്ക് പദ്ധതിയുണ്ട്. സ്ഥലം പ്രശ്നമാണ്. എന്തായാലും വൈകാതെ ഡോഗ് പാർക്ക് സാദ്ധ്യമാക്കും. നിലവിലെ സാഹചര്യത്തിൽ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. വലിയരീതിയിൽ പൊതുതാത്പര്യ ഹർജികളുണ്ടായാൽ കോടതിയുടെ ഭാഗത്ത് നിന്ന് കനിവുണ്ടാകുമെന്നാണ് പ്രതീക്ഷ.-

എസ്.ജയശ്രി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോഴിക്കോട് കോർപ്പറേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.