കൊടുമൺ : അങ്ങാടിക്കലിൽ സി.പി.എം - സി.പി.ഐ സംഘർഷം തുടരുന്നു. ഞായറാഴ്ച രാത്രിയിൽ സി.പി.ഐ പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം നടന്നു. അങ്ങാടിക്കൽ സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് രാത്രി വീടാക്രമണം നടന്നത്. സി.പി.എമ്മിൽ നിന്ന് സി.പി.ഐയിൽ ചേർന്ന മുൻ ബ്ലോക്ക്പഞ്ചായത്ത് അംഗം ബി.സഹദേവൻ ഉണ്ണിത്താന്റെ അങ്ങാടിക്കൽ വടക്കുള്ള വീട് രാത്രി ഒരുസംഘം അടിച്ചുതകർക്കുകയായിരുന്നു.
ജനൽ ഗ്ലാസുകൾ അടച്ചുപൊട്ടിച്ചു. വീട്ടിലെ സിറ്റൗട്ടിൽ കിടന്ന ഉപകരണങ്ങൾ, പൂച്ചട്ടികൾ ഇവയും അടിച്ചു തകർത്തു. ഗ്ലാസ് ചില്ലുകൾ കിണറ്റിൽ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ഈസമയം സഹദേവനുണ്ണിത്താൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സി.പി.എമ്മിൽ നിന്ന് സി.പി.ഐയിൽ ചേർന്ന ചില പ്രവർത്തകരുടെ വീട്ടിൽ കയറി അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അങ്ങാടിക്കൽ വടക്ക് പ്രദേശത്ത് സി.പി.ഐയുടെ കൊടിമരങ്ങളും തകർത്തിട്ടുണ്ട്. എ.ഐ.വൈ.എഫ് മേഖലാസെക്രട്ടറി ജിതിന്റെ ഐക്കാട്ടുള്ള വീടിന് നേരെയും കഴിഞ്ഞരാത്രിയിൽ ആക്രമണം നടന്നു. ഇവിടെയും വലിയനാശം വരുത്തിയിട്ടുണ്ട്. വീടിന്റെ ജനാലകൾ അടിച്ചുതകർത്തു. മുറ്റത്തെ അക്വേറിയവും നശിപ്പിച്ചു. വീട്ടുകാരെ അക്രമിസംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഞായറാഴ്ച്ച നടന്ന സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ ജിതിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച നടന്ന അങ്ങാടിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിനെച്ചൊല്ലിയുള്ള വാക്കേറ്റം ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസുകാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തിരഞ്ഞെടുപ്പിൽ സി.പി.ഐയ്ക്ക് സീറ്റ് നിഷേധിച്ചപ്പോൾ അവർ സഹകരണ സംരക്ഷണമുന്നണി എന്ന പേരിൽ മത്സരിച്ചു. ഇതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തിൽപ്പെട്ടവർക്കും പരിക്കുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.സഹദേവനുണ്ണിത്താന്റെ നേതൃത്വത്തിൽ ഒരു സംഘം സി.പി.എമ്മിൽ നിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. അന്നു മുതൽ പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. ആക്രമിക്കപ്പെട്ട സി.പി.ഐ പ്രവർത്തകരുടെ വീടുകൾ ജില്ലാ സെക്രട്ടറി എ.പി.ജയൻ സന്ദർശിച്ചു.
" ജനാധിപത്യപരമായി ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.ഐ ശ്രമിച്ചത്. എന്നാൽ സി.പി.എം അത് അംഗീകരിച്ചില്ല. പരാജയ ഭീതി വന്നപ്പോഴാണ് സംഘർഷത്തിലേക്കെത്തുന്നത്. നിരവധി സി.പി.ഐ പ്രവർത്തകരുടെ വീടുകൾ അടിച്ച് തകർത്തിരിക്കുകയാണ്. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്."
ഏഴംകുളം നൗഷാദ്
സി.പി.ഐ അടൂർ മണ്ഡലം സെക്രട്ടറി
"സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിൽ അക്രമപ്രവർത്തനം നടത്തിയതും പൊലീസിനെ കല്ലെറിഞ്ഞതും സി.പി.ഐ പ്രവർത്തകരാണ്. എന്നാൽ പൊലീസ് സി.പി.എം പ്രവർത്തകരെയാണ് തല്ലിച്ചതച്ചത്. വീട് തകർത്തത് സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകരല്ല. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കും ഇല്ല.
കെ.കെ.അശോക് കുമാർ
സി.പി.എം അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി
അങ്ങാടിക്കൽ പ്രദേശത്ത് സി.പി.ഐയുടെ നാല് ബ്രാഞ്ച് കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ സി.പി.എമ്മിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ പാർട്ടിയിലേക്ക് വന്നിരുന്നു. ബാങ്ക് തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കാൻ സി.പി.ഐ ആലോചിച്ചെങ്കിലും അത് സാദ്ധ്യമാകാതെ വന്നതോടെ സ്വന്തംനിലയിൽ മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ജനാധിപത്യ സംവിധാനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അധികാരമുണ്ട്. ഇടതുമുന്നണിക്ക് സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളിലും സി.പി.ഐയ്ക്കും പങ്കാളിത്തമുണ്ട്. സി.പി.എം സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
എ.പി.ജയൻ,
സി.പി.ഐ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |