സുൽത്താൻബത്തേരി: ഭിന്നശേഷിക്കാർക്കായുള്ള ഏഷ്യൻ ആംപ്യൂട്ടീ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇന്ത്യൻ ടീമിന്റെ യാത്ര സാമ്പത്തികപ്രശ്നത്തിൽ കുരുങ്ങി അനിശ്ചിതത്വത്തിൽ.
വേൾഡ് ആംപ്യൂട്ടീ ഫുട്‌ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ഇറാനിലെ കിഷ് ഐലൻഡിൽ മാർച്ച് 5 മുതൽ 9 വരെയാണ്. ടീം അംഗങ്ങൾക്ക് 1.6 ലക്ഷം രൂപ വീതം ചെലവ് വരും. നിലവിൽ ആംപ്യൂട്ടി ഫുട്‌ബാൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടീമിന് സർക്കാർ സഹായം ലഭിക്കില്ല. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്‌പോൺസർഷിപ്പ് ലഭിച്ചില്ലെങ്കിൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ യാത്ര മുടങ്ങും.
ടീമിലെ 18 താരങ്ങളിൽ പത്തു പേരും മലയാളികളാണ്. കോഴിക്കോട്ടുകാരൻ എസ്.ആർ.വൈശാഖനാണ് ക്യാപ്ടൻ. സിജോ ജോർജ് (തിരുവനന്തപുരം), ബി.ബാഷ (ആലപ്പുഴ), മനു.പി.മാത്യു (പാലക്കാട്), കെ.അബ്ദുൾ മുനീർ (കോഴിക്കോട്), ബി.ഷൈജു (കൊല്ലം), വി.പി.ലെനിൻ (പാലക്കാട്), ഷെബിൻ ആന്റോ (തൃശൂർ), മുഹമ്മദ് ഷെഫിഖ് പാണക്കാടൻ (മലപ്പുറം), കെ.പി.ഷബിൻരാജ് (കാസർകോട്) എന്നിവരാണ് ടീമിലെ മറ്റു മലയാളികൾ.
ആദ്യമായാണ് ഏഷ്യൻ ആംപ്യുട്ടീ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ഒക്‌ടോബറിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് കപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ടീമിന്റെ സ്‌പോൺസർഷിപ്പിന് താത്പര്യമുള്ളവർ 98099 21065 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |