തിരുവനന്തപുരം:ലൈബ്രറിയന്മാരുടെ ഒഴിവുകൾ രണ്ടായിരത്തിൽപ്പരം.പക്ഷേ നിയമിക്കാൻ ചട്ടമില്ല.തൊഴിൽ കിട്ടാനുള്ള വഴിയടഞ്ഞതോടെ, സംസ്ഥാനത്ത് ലൈബ്രറി സയൻസ് പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ.
ചട്ടമുണ്ടാക്കി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സർക്കാരിന്റെയും മന്ത്രിയുടേയും മുന്നിൽ നിരവധി തവണ അപേക്ഷയുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങി. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളിപ്പോയി. ഇതോടെ നിയമനം നടത്താൻ സർക്കാർ നിർബന്ധിതമായെങ്കിലും, സാമ്പത്തിക പ്രതിസന്ധിമൂലം മാറ്റി വച്ചു. ഇനെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ കോടതിയലഷ്യഹർജയിൽ വിചാരണ ഇൗ മാസം ആരംഭിക്കും.
കേരള ഹയർസെക്കൻഡറി സ്പെഷ്യൽ റൂൾസിൽ, സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ ലൈബ്രേറിയൻ തസ്തികയുമുണ്ട്. എന്നാൽ നിയമനം നടത്തണമെങ്കിൽ സർക്കാർ വകുപ്പും ചട്ടവുമുണ്ടാക്കി നിയമനയോഗ്യതയും ശമ്പളവും സേവന വ്യവസ്ഥകളും നിർണ്ണയിച്ച് പി.എസ്.സി.ക്ക് നിയമന ശുപാർശ നൽകണം.. വർഷം തോറും നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കോഴ്സ് പഠിച്ചിറങ്ങുന്നതെങ്കിലും സംസ്ഥാനത്ത് ജോലി കിട്ടാനുള്ള സാധ്യത മങ്ങുന്നു. സംസ്ഥാനത്തിന് പുറത്ത് ഹയർസെക്കൻഡറി സ്കൂളുകളിൽ നിയമനം കിട്ടുന്നുണ്ടെങ്കിലും കുറഞ്ഞ ശമ്പളം മൂലം പലരും പ്രതിസന്ധിയിലാണ്.
"ഹയർ സെക്കൻഡറിയിലെ ലൈബ്രേറിയൻ ഉൾപ്പെടെയുളള അനദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സമർപ്പിച്ച ശുപാർശ സർക്കാർ പരിശോധിക്കുന്നു. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല."
-മന്ത്രി വി.ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |