കല്ലമ്പലം: നാവായിക്കുളത്ത് മാലിന്യ സംസ്ക്കരണത്തിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി മാത്രമില്ല. പൊതു സ്ഥലങ്ങളിൽ തോന്നുംപടി തലങ്ങും വിലങ്ങും മാലിന്യം വലിച്ചെറിയുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും തീരാദുരിതം സൃഷ്ടിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. നാവായിക്കുളം പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിന് സമീപം ലോറിയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. പറകുന്ന് പ്രദേശവും നാവായിക്കുളം ദേശീയപാതയും മണമ്പൂർ, കടുവയിൽപ്പള്ളി, തോട്ടയ്ക്കാട് മേഖലകളിലും കപ്പാംവിള പാറശ്ശേരിയും സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർക്കായിട്ടില്ല. ജനപ്രതിനിധികൾ പലരും പ്രശ്നത്തിൽ ഇടപെട്ട് രംഗത്തുവന്നെങ്കിലും പരിഹാരം കണ്ടെത്തുന്നതിൽ അവരും പരാജയപ്പെട്ടു. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണമാകുന്ന മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുർഗന്ധം സഹിക്കാൻവയ്യ
ദുർഗന്ധം കാരണം വഴി നടക്കാനോ സ്വന്തം വീടിനുള്ളിൽപ്പോലും താമസിക്കാൻ കഴിയാതെയും നാട്ടുകാർ ബുദ്ധിമുട്ടിയിട്ടും പകരം സംവിധാനം കണ്ടെത്തുന്നതിൽ അധികൃതർ പരാജയമെന്നാണ് ആക്ഷേപം. വർഷങ്ങൾക്ക് മുമ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇത്തരം പ്രശ്നത്തിൽ ഇടപെടുകയും സ്ഥിരം സംവിധാനത്തിന് ഉടൻ നടപടിയുണ്ടാക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തുവെങ്കിലും എല്ലാം പാഴ്‌വാക്കായി. ഹോട്ടലുകൾ, ആശുപത്രികൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം പലപ്പോഴും പൊതു സ്ഥലങ്ങളിൽ രഹസ്യമായി തള്ളുന്നത് പതിവാണ്.
നാവായിക്കുളം ദേശീയപാതയുടെ വശങ്ങളിലും ഇട റോഡുകളിലും ടൊയ്ലെറ്ര് മാലിന്യം രാത്രി ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവായിട്ടുണ്ട്. ഇത് പലതവണ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും കാര്യമായ നിയമ നടപടികൾ അധികൃതർ കൈക്കൊണ്ടിട്ടില്ല.
നിരീക്ഷണം ശക്തമാക്കി നാട്ടുകാർ
നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്കിനും കപ്പാംവിളക്കും ഇടയ്ക്കുള്ള പാറശ്ശേരിയിൽ മാലിന്യ നിക്ഷേപം തടാൻ നാട്ടുകാർ നിരീക്ഷണം ശക്തമാക്കി. പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞദിവസം വാർഡ് മെമ്പർ നഹാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി നജീമുദ്ദീൻ, മുട്ടിയറ സാബു, മൂലക്കട സജീർ, കോട്ടറക്കോണം സുധീന, റിഹാസ് പാറക്കെട്ടിൽ, സഞ്ജു എന്നിവരടങ്ങുന്ന സംഘം റോഡിനിരുവശവും ഉള്ള മാലിന്യങ്ങൾ മുഴുവൻ നീക്കംചെയ്ത് ശുചീകരിച്ചു. സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘം നിരീക്ഷണം നടത്താനും ധാരണയായി. വരുംനാളുകളിൽ നിരീക്ഷണ കാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തുമെന്ന് ഇവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |