കോട്ടയം : ''എന്റെ പൊന്നുമോനെ തിരിച്ചു തരാൻ പറ്റുമോ പൊലീസേ... എന്റെ കുഞ്ഞ് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. പിന്നെ എന്തിനാണ് കൊന്നത്. സർക്കാർ എന്തിനാണ് കാപ്പ ചുമത്തിയവനെയൊക്കെ പുറത്ത് വിടുന്നത്, കുഞ്ഞിനെ പിടിച്ചുകൊണ്ടു പോയി എന്നു പറഞ്ഞ് ഞാൻ രാത്രി തന്നെ പരാതി തന്നതല്ലേ, ഞാനുമൊരമ്മയല്ലേ...''- ഹൃദയം നുറുങ്ങുന്ന വാക്കുകൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഇൗറനണിയിച്ചു. ഷാൻ ബാബുവിനെ കൊടുംക്രിമിനൽ ജോമോൻ തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞപ്പോൾ മുതൽ ഉള്ളുപിടഞ്ഞ് കഴിയുകയായിരുന്നു മാതാവ് ത്രേസ്യാമ്മ. രാത്രി എട്ടേകാലോടെ കീഴുക്കുന്ന് മിണ്ടാമഠത്തിനു സമീപമുള്ള മെെതാനത്ത് ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങിയ ഷാനെ ജോമോൻ തട്ടിക്കൊണ്ടു പോകുമ്പോഴും തിരികെ കൊണ്ടു വിടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്ക്.
അർദ്ധരാത്രി കഴിഞ്ഞും മകനെ കാണാത്തതിനെ തുടർന്ന് ഒന്നേമുക്കാലോടെ ത്രേസ്യാമ്മ മകൾ ഷാരോണിനും ബന്ധു കുര്യാക്കോസിനും മകൻ എൽദോയ്ക്കുമൊപ്പം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. കണ്ടെത്തുമെന്ന പൊലീസിന്റെ വാക്ക് വിശ്വസിച്ച് വീട്ടിലേക്ക് പോയ ത്രേസ്യാമ്മ ഒരു പോളക്കണ്ണടയ്ക്കാതെ കൊച്ചുകൂരയുടെ വാതിക്കൽ കാത്തിരുന്നു. രാവിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വാർത്തയറിഞ്ഞതോടെ തളർന്നുവീണു. ഇങ്ങനെ കൊല്ലാൻ മാത്രം അവൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച് അലമുറയിടുന്ന ത്രേസ്യാമ്മയെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. പ്ളസ് ടു പഠനത്തിനുശേഷം കൂടുതൽ സമയവും കൂട്ടുകാർക്കൊപ്പവും വീട്ടിലും ആയിരുന്ന ഷാൻ നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാനിന്റെ പിതാവ് ബാബു അപകടത്തിൽ പരിക്കേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |