മൂന്ന് മാസത്തിനിടെ 18 കേസുകൾ
തിരുവനന്തപുരം: കൊലപാതകവും ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മൂന്നു മാസത്തിനിടെ ഗുണ്ടാസംഘങ്ങൾക്കെതിരെ രജിസ്റ്റർചെയ്തത് 18 കേസുകൾ.
1. ഡിസംബർ 11
തിരുവനന്തപുരം പോത്തൻകോട്ട് പട്ടാപ്പകൽ യുവാവിനെ വീട്ടിലിട്ട് 11അംഗ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. കാൽ വെട്ടിയെടുത്ത് അരകിലോമീറ്റർ ബൈക്കിൽ വിജയാഘോഷം നടത്തിയശേഷം റോഡിൽ വലിച്ചെറിഞ്ഞു.
2. ഒക്ടോബർ 7
കോട്ടയം കങ്ങഴയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന ശേഷം കാൽ അറുത്തുമാറ്റി ഒരുകിലോമീറ്റർ അകലെ പൊതുസ്ഥലത്ത് വച്ചു. ഗുണ്ടാപ്പകയാണ് കാരണമെന്ന് പൊലീസ്.
3. ഡിസംബർ 23
തിരുവനന്തപുരം പോത്തൻകോട്ട് നാലംഗ ഗുണ്ടാസംഘം കാർ തടഞ്ഞ് അച്ഛനെയും മകളെയും വഴിയിൽതടഞ്ഞ് ആക്രമിച്ചു. പെൺകുട്ടിയെ കടന്നുപിടിക്കാനും ശ്രമിച്ചു.
4. ഡിസംബർ 20
തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കിലെത്തിയ ഗുണ്ടാസംഘം 9 ലോറി, 3 കാർ, നാല് ബൈക്ക് എന്നിവ വാൾകൊണ്ട് വെട്ടിത്തകർത്തു. കാർ യാത്രികനായ ജയചന്ദ്രനെയും ബൈക്കിൽപോയ ഷീബയെയും വെട്ടി.
5. ജനുവരി 4
തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടകൾ രാത്രിയിൽ അഞ്ച് വീടുകളിൽ കയറി
ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. അഞ്ച് ഗുണ്ടകളാണ് പ്രതികൾ.
6. ജനുവരി 4
കൊല്ലം പാരിപ്പള്ളിയിലെ ഐ.ഒ.സി പെട്രോൾപമ്പിൽ ജീവനക്കാരനെ മർദ്ദിച്ച് സ്വൈപ്പിംഗ് മെഷീനും മേശയും കസേരയും അടിച്ചുതകർത്തു. സാക്ഷിപറയരുതെന്ന് ആവശ്യപ്പെട്ട് മറ്റൊരു ജീവനക്കാരനെ വീട്ടിലെത്തി മർദ്ദിച്ചു.
7. ജനുവരി 8
കണ്ണൂരിൽ ഏച്ചൂർ സി.ആർ പെട്രോൾ പമ്പിലെ ജീവനക്കാരൻ പ്രദീപിനെ ഗുണ്ടാസംഘം മർദ്ദിച്ചു. മൂന്നുപേർ അറസ്റ്റിലായി.
8. ഡിസംബർ 30
വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടി. ഇന്ധനം നിറയ്ക്കുന്നതിനിടയിൽ ഫോൺ ചെയ്തത് വിലക്കിയതാണ് കാരണം.
9. ഡിസംബർ 26
എറണാകുളം കരിമുകൾ ചെങ്ങനാട്ട് കവലയിൽ ഗുണ്ടാ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു
10. ഡിസംബർ 20
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്.
11. ഡിസംബർ 29
തൃശൂർ മാളയിലെ ആനപ്പാറയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേർക്ക് ഗുണ്ടാ ആക്രമണത്തിൽ പരിക്ക്. സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി ഭീതിവിതച്ചു.
12. നവംബർ 16
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാസംഘം മൂന്ന് വീടുകളും ഒരു കടയും മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ചുതകർത്തു. റംലാ ബീവിയുടെ കടയിലെത്തി കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. കഞ്ചാവ് വില്പന പൊലീസിലറിയിച്ചതാണ് പ്രകോപനം.
13. നവംബർ 18
കോഴിക്കോട് കുന്ദമംഗലത്ത് പിടികിട്ടാപ്പുള്ളിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തെ ഗുണ്ടകൾ ആക്രമിച്ചു. ആറ് പൊലീസുകാർക്ക് പരിക്ക്.
14. ഡിസംബർ 8
തിരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പിൽ പട്ടാപ്പകൽ ഗുണ്ടാസംഘം നാലുപേരെ വെട്ടി. ചിക്കൻ സ്റ്റാളിലും കടകളിലും ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ബൈക്ക് യാത്രികനെ തടഞ്ഞുനിറുത്തി താടിയിൽ വെട്ടി, വാഹനം വെട്ടിപ്പൊളിച്ചു.
15. ജനുവരി 13
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന 23കാരനെ ഫോണിൽ വിളിച്ചുവരുത്തി ഗുണ്ടാസംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുണ്ടാസംഘത്തിന് കഞ്ചാവ് ലോബിയുമായി ബന്ധമെന്ന് പൊലീസ്.
16. നവംബർ 20
തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.പി.എം നേതാവിന്റെ വീടിനു നേരെ മൂന്നംഗ ഗുണ്ടാ സംഘം നാടൻ ബോംബെറിഞ്ഞു. പ്രതികൾ അറസ്റ്റിലായി.
17. നവംബർ 26
മംഗലപുരത്ത് ബിരുദ വിദ്യാർത്ഥിയെ പട്ടാപ്പകൽ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പണവും മൊബൈൽ ഫോണും അപഹരിച്ചു.
18. ഡിസംബർ 6
ആറ്റിങ്ങലിലെ മങ്കാട്ടുമൂലയിൽ ഗുണ്ടാസംഘം രണ്ടു പേരെ വെട്ടിപ്പരിക്കേല്പിച്ചു. 4 പേർ അറസ്റ്റിലായി. ഇതിന്റെ തുടർച്ചയായിരുന്നു പോത്തൻകോട്ടെ കൊലപാതകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |