കുട്ടിയുടെ പിതാവിന്റെ അവകാശവാദം തള്ളി
തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ ബാലികയോട് ഡി.ജി.പി അനിൽകാന്ത് മാപ്പ് പറഞ്ഞെന്ന പിതാവിന്റെ അവകാശവാദം തള്ളി പൊലീസ് ആസ്ഥാനം.
ഒന്നര ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കൈമാറാനെത്തിയപ്പോൾ ഡി.ജി.പി മാപ്പു പറഞ്ഞെന്നാണ് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ ചാനലുകളോട് പറഞ്ഞത്. എന്നാൽ, പെൺകുട്ടിയുടെ കുടുംബം ഡി.ജി.പിയെ നേരിട്ടു കണ്ടിട്ടില്ലെന്നും ,ഡി.ജി.പി ക്ഷമ ചോദിച്ചിട്ടില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. ഡി.ജി.പിക്ക് നിവേദനം നൽകാൻ ജയചന്ദ്രനും മകളും ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തിയെങ്കിലും ഡി.ജി.പിയെ കണ്ടില്ല. ഡി.ജി.പിക്കായി പരാതി സ്വീകരിക്കുന്ന ഡിവൈ.എസ്പിക്കാണ് പരാതി കൈമാറിയത്. പരാതി ഡി.ജി.പിക്ക് കൈമാറാമെന്ന് ഡിവൈ.എസ്.പി അറിയിച്ചു മാപ്പു പറഞ്ഞെന്ന വാദം തെറ്റാണെന്നും വക്താവ് അറിയിച്ചു.
കേസിൽ കുറ്റാരോപിതയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ ക്ഷമാപണം നടത്തിയെങ്കിലും പെൺകുട്ടിയുടെ കുടുംബം നിരസിച്ചിരുന്നു. കുട്ടിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ രൂപ നഷ്ടപരിഹാരത്തിന് പുറമെ, കാൽ ലക്ഷം രൂപ കോടതിച്ചെലവായും നൽകണമെന്ന ഹൈക്കോടതി ഉത്തരവ്.നേരിട്ട് കൈമാറാനാണ് ഇരുവരും പൊലീസ് ആസ്ഥാനത്തെത്തിയത്. ഡി.ജി.പി മാപ്പു പറഞ്ഞെന്ന പരാമർശം ജയചന്ദ്രൻ തന്നെ പിന്നീട് ചാനലുകളോട് തിരുത്തിയതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |