ബീജിംഗ് : കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദം ബീജിംഗിൽ എത്തിയത് കാനഡയിൽ നിന്നുള്ള കത്ത് വഴിയാണെന്ന ആരോപണവുമായി ചൈന. ജനുവരി 15ന് ബീജിംഗിൽ പ്രാദേശികമായി ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടും ജോലി സ്ഥലവും അധികൃതർ സീൽ ചെയ്ത് പൂട്ടിയിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച വ്യക്തിയ്ക്ക് വിദേശ യാത്രാ പശ്ചാത്തലമോ ഒമിക്രോൺ ബാധിതരുമായി സമ്പർക്കമോ ഇല്ല. എന്നാൽ, ഇക്കഴിഞ്ഞ ജനുവരി 7ന് കാനഡയിൽ പോസ്റ്റ് ചെയ്ത ഒരു കത്ത് ലഭിച്ചിരുന്നതായി ബീജിംഗ് സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ പാംഗ് ഷിൻഗുവോ പറഞ്ഞു.
കത്തിന്റെ പുറത്തെ പായ്ക്കിലും അകത്തും പേപ്പറുകളിലും ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയതായി അധികൃതർ പറയുന്നു. ജനുവരി 11നാണ് ഇയാൾക്ക് കത്ത് ലഭിച്ചത്. യു.എസ്, ഹോങ്കോങ്ങ് എന്നിവ വഴിയാണ് കത്ത് ബീജിംഗിലെത്തിയത്. ഇതിന് മുമ്പും ഇയാൾക്ക് വിദേശത്ത് നിന്ന് കത്തുകളും മറ്റും ലഭിച്ചിരുന്നു.
രോഗബാധിതനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ഇപ്പോൾ ക്വാറന്റൈനിലാണ്. എട്ട് പേരുടെ ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യ പായ്ക്കറ്റുകളിലും മറ്റും കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇതാണ് രാജ്യത്തെ രോഗവ്യാപനത്തിന് കാരണമെന്നും ആരോപിച്ച് ചൈന നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രതലങ്ങളിൽ ഇത്രയും സമയം വൈറസിന് അതിജീവിക്കാനാകുമോ എന്ന് ചില ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |