തിരുവനന്തപുരം: ഒരു കൈയിൽ യേശുവിനെയും മറ്റൊരു കൈയിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശൻ. ഒരു വീട്ടിൽ കൃഷ്ണനെ കാണിക്കും. മറ്റൊരു വീട്ടിൽ യേശുവിനെ കാണിക്കും. അദ്ദേഹം പച്ചയ്ക്ക് വർഗീയത പറയുകയാണെന്നും സതീശൻ ആരോപിച്ചു.
കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നുവെന്നും കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നേതാക്കളെ മാറ്റിനിർത്തുന്നുവെന്നും രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞുവെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിന്റെ നിലപാടാണ്. കോൺഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടെന്നും സതീശൻ പറഞ്ഞു. കൊവിഡ് വ്യാപനം തുടരുമ്പോൾ ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടാഴ്ചക്കുള്ളിൽ രോഗം വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാർഗനിർദേശവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ആളുകൾ കൊവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി, അത് പുറത്തറിയിക്കാതെ മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. എല്ലാം സംഭവിക്കുമ്പോൾ ഒറ്റപ്പെട്ട ആക്രമണമെന്ന് പറയുന്നു. ഇന്നും പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് തുടർ നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |