തുടർച്ചയായ രണ്ടാം വർഷവും ഫിഫ ബെസ്റ്റ് അവാർഡ് സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്സ്കി
ലെവാൻ മറികടന്നത് മെസിയെയും സലായെയും ,
എത്തിയത് ക്രിസ്റ്റ്യാനോയുടെ റെക്കാഡിനൊപ്പം
സൂറിച്ച് : ഒന്നിനുപിന്നാലെ ഒന്നായി ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി. 2019-20 സീസണിൽ ജർമ്മൻ ബുണ്ടസ് ലിഗയിലെ 31 ഗോളുകൾ ഉൾപ്പടെ 55 ഗോളുകൾ. 2020-21സീസണിൽ 48 ഗോളുകൾ . 2021-22സീസണിൽ ഇതുവരെ 34 ഗോളുകൾ .തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് അവാർഡ് ലെവനെ തേടിയെത്താനുള്ള കാരണവും ഗോളുകളിലെ ഈ നൈരന്തര്യമാണ്.
2014 സീസണിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് ബയേണിലേക്ക് എത്തിയ ലെവാൻഡോവ്സ്കിയാണ് അതിന് ശേഷമുള്ള സീസണുകളിലെ ബയേണിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചത്. ബയേണിൽ തന്റെ എട്ടാമത്തെ സീസണിലേക്ക് കടക്കുമ്പോൾ ഈ 33കാരൻ 356 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയത് 328 ഗോളുകളാണ്.ക്ളബ് കരിയറിൽ 520 ഗോളുകളാണ് ലെവൻ ഇതുവരെ നേടിയിട്ടുള്ളത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അർജന്റീനയെ കോപ്പ അമേരിക്ക ഫുട്ബാൾ കിരീടത്തിൽ മുത്തമിടീച്ച ലയണൽ മെസിയെയും ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായെയും ഫൈനൽ റൗണ്ടിൽ പിന്തള്ളിയാണ് ഓൺലൈനായി നടന്ന ചടങ്ങിൽ ലെവൻഡോവ്സ്കി പുരസ്കാരത്തിന് അർഹനായത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്ന ആദ്യ താരം എന്ന റെക്കാഡും ലെവൻ സ്വന്തമാക്കി.
ഇത്തവണ ഫൈനൽ നോമിനേഷൻ ലഭിച്ച മൂന്നുപേരുടെ ലിസ്റ്റിൽ ഇടംപിടിക്കാനായില്ലെങ്കിലും അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കാഡ് സ്വന്തമാക്കിയതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫിഫ സ്പെഷ്യൽ അവാർഡ് ലഭിച്ചു. സ്പാനിഷ് താരം അലക്സിയയാണ് ബെസ്റ്റ് വനിതാ ഫുട്ബാളർ. ചെൽസിയുടെ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡിയാണ് ബെസ്റ്റ് ഗോളിയായത്. ഇംഗ്ളീഷ് ക്ളബ് ചെൽസിയുടെ ജർമ്മൻകാരനായ കോച്ച് തൊമാസ് ടുഷേലാണ് ബെസ്റ്റ് കോച്ച്.കഴിഞ്ഞ സീസണിൽ ചെൽസിയിലെത്തിയ ടുഷേൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയതാണ് പുരസ്കാരലബ്ധിക്ക് കാരണമായത്. കഴിഞ്ഞ വർഷം യൂറോകപ്പ് നേടിയ ഇറ്റാലിയൻ ടീമിന്റെ കോച്ച് റോബർട്ടോ മാഞ്ചീനി,മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള എന്നിവരെ മറികടന്നാണ് ടുഷേൽ ബെസ്റ്റായത്. ചെൽസിയുടെ തന്നെ വനിതാ ടീമിന്റെ കോച്ച് എമ്മ ഹെയ്സ് ബെസ്റ്റ് വനിതാ കോച്ചായി.
ടോട്ടൻഹാമിന്റെ മുൻ താരം എറിക് ലമേല ഏറ്റവും മികച്ച ഗോളിനുള്ള ഫെറെങ്ക് പുഷ്കാസ് അവാർഡ് നേടി. കഴിഞ്ഞ മാർച്ചിൽ ആഴ്സനലിനെതിരെ നേടിയ ഗോളാണ് യൂറോകപ്പിലെ പീറ്റർ ഷിക്കിന്റെ ഗോളിനെ മറികടന്ന് ലമേലയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. യൂറോകപ്പിൽ സഹതാരം ക്രിസ്റ്റ്യൻ എറിക്സൺ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തിന് കവചം തീർത്ത ഡെന്മാർക്ക് ടീം ഫെയർ പ്ളേ അവാർഡ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |