SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.04 PM IST

പ്രതിസന്ധി നേരിടണം

covid

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിനം കഴിയുന്തോറും ക്രമാതീതമായി വർദ്ധിക്കുകയാണ്. അതനുസരിച്ച് മരണനിരക്ക് കൂടുന്നില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നാലിരട്ടി വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബർ 26ന് 1,824 വരെ കുറഞ്ഞ പ്രതിദിന കേസുകളാണ് ഇപ്പോൾ 20,000 കടന്ന് പോകുന്നത്. ക്രിസ്‌മസ് - പുതുവത്സര ഒത്തുചേരലാണ് രോഗവ്യാപനം കൂട്ടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പാർട്ടികളുടെ സമ്മേളനങ്ങളും തിരുവാതിരക്കളിയും മറ്റും അതിന് അനുബന്ധമായി ചേർത്ത് കാണാവുന്നതാണ്. കാരണം തിരഞ്ഞ് പോയിട്ട് വലിയ പ്രയോജനമൊന്നുമില്ല. ഭാവിയിൽ രോഗവ്യാപനം തടയാനും രോഗികളുടെ എണ്ണം കൂടുമ്പോൾ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്നതിനുമാണ് ഇനി ഉൗന്നൽ കൊടുക്കേണ്ടത്.

മൂന്നാംതരംഗം രൂക്ഷമായതോടെ സർക്കാർ - സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സ്ഥിതിയാണ് നിലനില്‌ക്കുന്നത്. ഈ സാഹചര്യത്തിൽ താത്‌കാലികമായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. കൊവിഡ് കേസുകൾ കുറഞ്ഞപ്പോൾ എൻ.ആർ.എച്ച്.എം വഴി നിയമിച്ച നിരവധിപേരെ സർക്കാർ പിരിച്ചുവിട്ടിരുന്നു. ആരോഗ്യപ്രവർത്തകരുടെ കുറവ് കാരണം മാറ്റിവയ്ക്കാൻ കഴിയുന്ന ശസ്‌ത്രക്രിയ ഉൾപ്പെടെയുള്ള കൊവിഡിതര ചികിത്സകൾ നീട്ടിവയ്ക്കുകയാണ് ആശുപത്രികൾ. കേസുകളുടെ എണ്ണം കുറഞ്ഞാലും കൂടിയാലും വരുന്ന ഏതാനും വർഷങ്ങൾ കൊവിഡ് രോഗം ഇവിടെത്തന്നെ കാണുമെന്ന് മുൻകൂട്ടി കണ്ടുള്ള ബദൽ മാർഗങ്ങൾ തുടരാനാണ് ശ്രദ്ധിക്കേണ്ടത്. വീട്ടിൽ കിടക്കുന്ന രോഗികളെ വെർച്വൽ സംവിധാനത്തിലൂടെ ചികിത്സിക്കാനുള്ള സംവിധാനം വിപുലീകരിക്കണം. അതുപോലെ വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ പഠനം ഒറ്റയടിക്ക് മാറ്റാമെന്ന ചിന്തയും പ്രവർത്തനവും അപകടകരമാണ്. എല്ലാ രംഗത്തും ഓൺലൈൻ, ഓഫ് ‌ലൈൻ രീതികൾ സമന്വയിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഈ വർഷം അഭികാമ്യം. മാത്രമല്ല കൊവിഡ് രോഗം പൂർണമായും മാറിയാലും വർക്ക് ഫ്രം ഹോം, ഓൺലൈൻ പഠനം തുടങ്ങിയവയ്‌ക്ക് തയ്യാറാകുന്നവരെ അതിന് അനുവദിക്കുന്നതാണ് പൊതുവെ നല്ലതെന്ന ചിന്ത ഉൾക്കൊള്ളാനും സർക്കാർ തയ്യാറാകണം. ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക് ക്ഷാമമില്ലാത്ത സ്ഥലമാണ് നമ്മുടേത്. അവരെ അടിയന്തരമായി നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ കൊവിഡ് സാഹചര്യം നേരിടാനുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID SPREAD IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.