കിഴക്കമ്പലം: കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ പുനരുജ്ജീവനത്തിന് തൃക്കാക്കര മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും രൂപരേഖ തയാറാക്കുന്നു. തൃക്കാക്കര കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിലൂടെയാണ് കടമ്പ്രയാർ ഒഴുകുന്നത്.
തിങ്കളാഴ്ച നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലാണ് തൃക്കാക്കരയിൽ തീരുമാനം. പദ്ധതിയുടെ പ്രൊജക്ട് റിപ്പോർട്ടും രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയുമായി നഗരസഭ കരാർ ഒപ്പുവെച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് നിർമാണച്ചുമതലയും നൽകുന്നത്.
ഐ.ടി നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കുളവാഴയും പായലും നിറഞ്ഞ് മാലിന്യവാഹിനിയായി ഒഴുകുന്ന ഇടച്ചിറത്തോടിനെ വൃത്തിയാക്കിയാണ് കടമ്പ്രയാർ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. കടമ്പ്രയാറിന്റെ കൈവഴിയായാണ് ഇടച്ചിറത്തോട് ഒഴുകുന്നത്.
പദ്ധതിയിങ്ങനെ
ഇടച്ചിറ പാലം മുതൽ കടമ്പ്രയാർ വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പെഡൽ ബോട്ട്, കുട്ടവഞ്ചി സവാരി, തൂക്കുപാലം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തോടിന് ഇരുവശവും മനോഹരമാക്കും. കടമ്പ്രയാറിലെ പോളയും പായലും നീക്കി ആഴംകൂട്ടിയശേഷമാണ് പെഡൽ ബോട്ട് സൗകര്യം തയ്യാറാക്കുക. ഇതോടൊപ്പം കഫറ്റീരിയ, വാക്വേ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഇൻഫോപാർക്കിനെയും സ്മാർട്ട് സിറ്റിയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് തൂക്കുപാലം നിർമ്മിക്കാനും പദ്ധതിയുണ്ട്. കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രത്തിന്റെ കുന്നത്തുനാട്ടിൽ ഉൾപ്പെടുന്ന ഭാഗം അടിമുടി മാറുന്ന പദ്ധതികൾ തയാറാക്കാൻ അഡ്വ. പി.വി. ശ്രീനിജിൻ എം. എൽ.എ യുടെ നേതൃത്വത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ കടമ്പ്രയാർ ടൂറിസത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പ്രളയത്തിൽ മുങ്ങിയ നടപ്പാതയും കൈവരികളും പുനർനിർമ്മിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |