SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.52 PM IST

കൊല്ലത്തേക്ക് വീണ്ടും കപ്പൽ വരുന്നു

t

കൊല്ലം: കൊല്ലം തുറമുഖത്തിന്റെ പ്രതീക്ഷകളിൽ പ്രകാശം പരത്തി, നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമൊരു ചരക്ക് കപ്പലെത്തുന്നു. കൊച്ചി- കൊല്ലം ചരക്ക് കപ്പൽ സർവീസിന്റെ ഭാഗമായി എഫ്.സി.ഐയുടെ 50 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളാണ് ചൗഗ്ലേ 8 കപ്പലിൽ അടുത്തയാഴ്ച എത്തിക്കുന്നത്.

കൊച്ചി, അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിലാണ് ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ എന്ന പേരിൽ തീരദേശ കപ്പൽ സർവീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യകപ്പൽ കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലത്ത് എത്തിയത്. ആദ്യഘട്ടമെന്നോണം മാസത്തിൽ ഒരു തവണയും പിന്നീട് ആഴ്ചതോറും കപ്പലെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ട് ദിവസത്തിനു ശേഷം കപ്പൽ മടങ്ങിയെങ്കിലും പിന്നീട് വന്നില്ല. കപ്പൽ എത്തുന്ന തീയതി രണ്ട് ദിവസത്തിനുള്ളിൽ അറി​യാനാവും.

സെപ്തംബർ 18ന് എത്തിയ കപ്പൽ കാലി കണ്ടെയ്നറുകളുമായാണ് മടങ്ങിയത്. സർവീസ് നടത്തുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിക്ക് കൊച്ചി- കൊല്ലം സർവ്വീസ് ഇതോടെ നഷ്ടക്കണക്കായി. അതുകൊണ്ട് തന്നെ ഇവിടേക്ക് ചരക്ക് ഉണ്ടായിട്ടും സർവീസ് നടത്താൻ കമ്പനി തയ്യാറായില്ല. സമ്മർദ്ദം ശക്തമായതോടെയാണ് കമ്പനി വീണ്ടും രംഗത്തിറങ്ങിയത്. കെ.എം.എം.എൽ, സിറാമിക്സ് എന്നിവയുടെ ഉത്പന്നങ്ങൾ, കശുഅണ്ടി, സീ ഫുഡ് തുടങ്ങിയവ നിലവിൽ കൊച്ചി വഴിയാണ് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇവ റോഡ് മാർഗ്ഗമാണ് കൊച്ചിയിൽ എത്തിക്കുന്നത്. പലതവണ ചർച്ച നടത്തി കൂലിയിളവ് വാഗ്ദാനം ചെയ്തിട്ടും ഇവ കൊല്ലം തുറമുഖം വഴിയാക്കാൻ സന്നദ്ധരാകുന്നില്ല. കൃത്യത സംബന്ധിച്ച ആശങ്കയാണ് ഇതിന് മറുപടിയായി വ്യവസായികൾ പങ്കുവയ്ക്കുന്നത്.

 സുമേഷിന് ആകാമെങ്കിൽ മുകേഷിനുമാവാം!

കൊല്ലത്തേക്ക് കപ്പൽ എത്തിക്കാനും മടങ്ങിപ്പോകുമ്പോൾ ചരക്ക് ഉറപ്പാക്കാനും ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. അഴീക്കൽ പോർട്ടിൽ ഓരോ തവണ കപ്പൽ എത്തുമ്പോഴും സ്ഥലം എം.എൽ.എയായ കെ.വി. സുമേഷ് സ്ഥലത്തെത്തും. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾ, യന്ത്രങ്ങൾ സജ്ജമാക്കൽ എന്നിവയിൽ ഇടപെടുന്നതിന് പുറമേ ചരക്ക് എത്തിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്ന വ്യാപാരികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. എന്നാൽ കൊല്ലം തുറമുഖത്തിന് വേണ്ടി ഇങ്ങനെയൊരു ഇടപെടലിന് ആരുമില്ല. കൊച്ചി-കൊല്ലം സർവ്വീസിന്റെ ഭാഗമായുള്ള ആദ്യ കപ്പൽ എത്തിയപ്പോൾ ചുമട്ട് തൊഴിലാളികൾ ചെറിയ തർക്കം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനവുമില്ലാത്ത രാഷ്ട്രീയ നേതാവാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

 തി​രക്കേറി​ അഴീക്കൽ- ബേപ്പൂർ റൂട്ട്

ആറു മാസം മുൻപ് തുടങ്ങിയ ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ സർവീസിന്റെ ഭാഗമായി കൊച്ചിയിൽ നിന്നു ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്ക് 32 ചരക്ക് കപ്പലുകൾ സർവീസ് നടത്തി. കൊല്ലത്തു നിന്നു ഒരു കണ്ടെയ്നർ മടക്കച്ചരക്ക് പോലും ലഭിക്കാതിരിക്കുമ്പോൾ ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിലേക്കും തിരിച്ചും ആവശ്യത്തിലേറെ ചരക്ക് ലഭിക്കുന്നു. അഴീക്കലിൽ നിന്നു തടി, പ്ലൈവുഡ് ഉത്പന്നങ്ങൾ, ബേപ്പൂരിൽ നിന്നു ചെരുപ്പ്, ഭക്ഷ്യവിഭവങ്ങൾ എന്നിവയാണ് പ്രധാനമായും കൊച്ചിയിലേക്ക് ലഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.