കുണ്ടറ: കനാലുകൾ വൃത്തിയാക്കാതെ കല്ലട ജലസേചന പദ്ധതി ജീവനക്കാർ വെള്ളം തുറന്നുവിട്ടു. ഇതോടെ മാലിന്യങ്ങൾ അടിഞ്ഞ് ജലമൊഴുക്കുനിന്ന കനാൽകരകവിഞ്ഞൊഴുകി ഇളമ്പള്ളൂരിൽ മുണ്ടയ്ക്കൽ ഭാഗത്ത് 13 വീടുകളിൽ വെള്ളം കയറി.
പനംകുറ്റി ഏലായിൽ കൊയ്യാൻ പാകമായ നെല്ലും വെള്ളത്തിലായി.
കഴിഞ്ഞദിവസം പുലർച്ചെയാണ് കനാൽ തുറന്നുവിട്ടത്. തൊഴിലുറപ്പുതൊളിലാളികളാണ് കനാലിൽനിന്ന് മാലിന്യങ്ങൾ നീക്കിയിരുന്നത്. ഈ വർഷവും കെ.ഐ.പി. അധികൃതർ കനാൽ വൃത്തിയാക്കണമെന്നുകാട്ടി കത്തുനൽകിയിരുന്നതായി പറയുന്നു. കതിരുവന്ന നെൽപ്പാടങ്ങളിൽ ജലമില്ലെന്ന് കർഷകർ അറിയിച്ചതോടെ അധികൃതർ കനാല്‍ തുറന്നുവിടുകയായിരുന്നു.
മാലിന്യങ്ങൾ നീക്കി കനാലുകൾ വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്താതെ തുറന്നുവിട്ടതാണ് വീടുകളിൽ വെള്ളംകയറാൻ കാരണമായത്. തിങ്കളാഴ്ച വൈകിട്ടുവരെ സാധാരണനിലയിലായിരുന്ന നീരൊഴുക്ക് രാത്രിയോടെ വർദ്ധിച്ച് വീടുകളിലേക്ക് കയറുകയായിരുന്നു. നാട്ടുകാർ ജനപ്രതിനിധികളെ വിവരമറിയിച്ചതോടെ രാത്രി വൈകി നീരൊഴുക്ക് നിറുത്തിവയ്പിച്ചു. ജലസേചനവകുപ്പ് അസി.എൻജിനീയർ, ജീവനക്കാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി കല്ലംവിള, വൈസ് പ്രസിഡന്റ് ജലജാഗോപൻ, വാർഡ് അംഗം അജിത എന്നിവർ സ്ഥലത്തെത്തി വെള്ളംകയറിയ വീടുകൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |