മലപ്പുറം : കടൽ പക്ഷികളുടെ വരവിൽ കുറവ് സംഭവിക്കുന്നതായി സാമൂഹിക വനവത്കരണ വകുപ്പിന്റെ കടൽ സർവ്വേ. പൊന്നാനിയിലും കോഴിക്കോട്ടെ ബേപ്പൂരും കേന്ദ്രീകരിച്ച് നടത്തിയ കടൽ സർവ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. 2011മുതൽ സാമൂഹിക വനം വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് എല്ലാ ജില്ലകളിലും സർവ്വേ നടത്തി വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സർവ്വേ ഡിസംബർ 24നാണ് മലപ്പുറത്തും കോഴിക്കോടുമായി സംഘം പൂർത്തീകരിച്ചത്.
സ്ഥിരമായി കാണാറുണ്ടായിരുന്ന പല കടൽപക്ഷികളെയും കാണാതായതിനൊപ്പം കാണുന്നവയുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ കാര്യമായ കുറവും സംഭവിച്ചതായി സർവേ പറയുന്നു. കൊവിഡിന് മുമ്പായി നടത്തിയിരുന്ന സർവേയിലടക്കം നിരവധി പക്ഷികളെ കാണാൻ സാധിച്ചിരുന്നു.
കടൽ കാക്കകൾ, സ്കൂവ പക്ഷികൾ (മുൾവാലൻ പക്ഷികൾ), സ്പെക്ട്രൽ പക്ഷികൾ(കാറ്റിലക്കി പക്ഷികൾ), ഷിയർ വാട്ടർ പക്ഷികൾ, ബൂബിടേൾ പക്ഷികൾ എന്നിവയാണ് സാധാരണയായി കടൽ യാത്രകളിൽ കാണാറുള്ളത്. ഇതിൽ നാല് തരം പക്ഷികളെയാണ് ഇത്തവണ ഒട്ടും കാണാതിരുന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടോ കടലിൽ മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നത് കൊണ്ടോ ഇത്തരത്തിൽ കടൽ പക്ഷികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കാറുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതൽ പക്ഷികളും കരകളിലേക്കടക്കം എത്താറുള്ളത്. കാലവർഷത്തിൽ കടൽ പ്രക്ഷുബ്ദമാകുമ്പോൾ കാറ്റടിച്ചും മറ്റും വിവിധ കടൽ പക്ഷികൾ കരകളിലേക്കെത്താറുണ്ട്. ഇങ്ങനെ കരയിലെത്തുന്നതിൽ പ്രധാനിയാണ് ഫ്രിഗേറ്റ് പക്ഷികളെന്നും സർവേ അധികൃതർ പറഞ്ഞു.
നിലവിൽ കാണാതായ കടൽ പക്ഷികൾ
സ്കൂവ (മുൾവാലൻ പക്ഷി)
സ്പെക്ട്രൽ പക്ഷി
ബൂബി പക്ഷികൾ
ഷിയർ വാട്ടർ (സെപ്റ്റംബർ മാസത്തിലാണ് സാധാരണയായി കണ്ടു വരാറുള്ളത്)
കടൽ സർവേ നടത്തുന്ന രീതി
മഴക്കാലമൊഴികെയുള്ള സീസണുകളിലെല്ലാം കടൽ സർവേ നടത്താറുണ്ട്. 30 കിലോമാറ്റർ ആഴക്കടലിലേക്കും തിരിച്ച് കരയിലോട്ടും യാത്ര നടത്തിയാണ് സർവേ നടത്താറുള്ളത്. കാമറകൾ ഉപയോഗിച്ച് കാണുന്ന പക്ഷികളുടെ ചിത്രങ്ങളെടുക്കും. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കാണുന്ന പക്ഷികളെ കണ്ട സ്ഥലമടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.
2011 മുതൽ സർവേ നടത്തി വരുന്നുണ്ട്. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലാണ് സർവേ നടത്താറുള്ളത്. വിവിധ കാരണങ്ങൾ കൊണ്ട് ഇവയെ കാണാതിരിക്കാം. കാലാവസ്ഥയിലെ മാറ്റം പ്രധാന ഘടകമാണ്. കാരമമെന്താണെന്നുള്ളത് കൃത്യമായി പറയാൻ സാധിക്കില്ല. കൂടുതൽ പഠനങ്ങൾ ഇനിയും നടത്തും.
സത്യൻ മേപ്പയ്യൂർ
മലബാർ നാച്വറൽ സൊസൈറ്റി (പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |