മൂവാറ്റുപുഴ: ബ്രിട്ടനിലെ ഗ്ലസ്റ്ററിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. എറണാകുളം മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി ആർച്ച നിർമ്മൽ എന്നിവരാണ് മരിച്ചത്. ബിൻസിന്റെ ഭാര്യ അനഘ, ഒരു വയസുള്ള മകൻ, അർച്ചനയുടെ ഭർത്താവ് നിർമ്മൽ രമേഷ് എന്നിവർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ ബിൻസും നിർമ്മലും കുടുംബസമേതം ബ്രിട്ടനിലെ ല്യൂട്ടനിൽ നിന്ന് ഗ്ലസ്റ്റർ ഷയറിലേക്ക് പോകുംവഴി ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടിൽ നിന്ന് കൊടുത്തയച്ച മരുന്ന് കൈപ്പറ്റുന്നതിനായി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരിച്ചു.
അനഘയും കുട്ടിയും ഓക്‌സ്‌ഫഡ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ആർച്ചയെ ബ്രിസ്‌റ്റോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നയ്ക്കാൽ പാലക്കാമറ്റത്തിൽ രാജൻ പൗലോസിന്റ മകനാണ് ബിൻസ്. അനഘ മൂവാറ്റുപുഴ മാറാടി കായനാട് മേപ്പിള്ളിൽ ഏലിയാസിന്റെ മകളാണ്. മാതാവ്: ലീല. സഹോദരൻ: വിൻസ്. കഴിഞ്ഞ ആഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യയും കുട്ടിയുമൊത്ത് യു.കെയിലെത്തിയത്. ല്യൂട്ടൻ യൂണിവേഴ്‌സിറ്റിയിൽ അനഘയുടെ പഠനാവശ്യത്തിനായിരുന്നു കുടുംബസമേതമുള്ള മാറ്റം. പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂർ പടുതോടുമലയിൽ രമേശ്കുമാറിന്റെയും അമ്പിളിയുടെയും മകൻ നിർമ്മൽ രമേശിന്റെ ഭാര്യയാണ് കൊല്ലം ഉളിയകോവിൽ സ്നേഹനഗർ 118 അഭിരാമത്തിൽ ആർച്ച നിർമ്മൽ (24). ഇവർ നാലു മാസം മുൻപാണ് യു.കെയ്ക്കു പോയത്. ഒരുവർഷം മുൻപായിരുന്നു വിവാഹം. ആർച്ചയുടെ അച്ഛൻ മധു മൂന്നുമാസം മുൻപാണ് മരിച്ചത്. സഹോദരൻ ആദർശ് ഗൾഫിലാണ്. അമ്മ അജിത (അങ്കണവാടി അദ്ധ്യാപിക). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |