തൃശൂർ: ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 28 ആയി ഉയർന്നതായി ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോക്ടർ കാവ്യ കരുണാകരൻ അറിയിച്ചു. ഇവയിൽ 10 ക്ലസ്റ്ററുകൾ പുതുതായി രൂപപ്പെട്ടവയാണ്. ഗവ.എൻജിനീയറിംഗ് കോളേജിലേതാണ് ഏറ്റവും വലിയ ക്ലസ്റ്റർ. ഇതിനകം 82 പേർക്കാണ് ഇവിടെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ 68 പേർക്കും ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളേജിൽ 32 പേർക്കും കൊവിഡ് ബാധയുണ്ടായി. മറ്റ് ക്ലസ്റ്ററുകളിൽ 20ൽ താഴെയാണ് രോഗികൾ. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതലത്തിൽ പ്രതിരോധ ബോധവത്കരണം ശക്തമാക്കാനും നിയന്ത്രണം കർശനമായി നടപ്പിലാക്കാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിലവിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യം ലഭ്യമാണെങ്കിലും കൂടുതൽ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് ആവശ്യമായ ഇടങ്ങളിൽ സി.എഫ്.എൽ.ടി.സികൾ , ഡി.സി.സികൾ എന്നിവ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ആർ.ആർ.ടികൾ പുന:സ്ഥാപിക്കും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയതോതിൽ വർദ്ധിച്ച സാഹചര്യത്തിൽ ആർ.ആർ.ടികൾ പുന:സ്ഥാപിക്കാനും രോഗികളുടെ ഹോം ഐസൊലേഷനും സമ്പർക്ക രോഗികളുടെ ക്വാറന്റൈനും ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്ന് ആവശ്യമായ നടപടി കൈക്കൊള്ളണം. വ്യാപനം കൂടിയ ഇടങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജാഗ്രതാ നിർദ്ദേശം നൽകണം. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. ഇവരുടെ പേരുവിവരം ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.
പ്രത്യേക സാഹചര്യത്തിൽ ഗ്രാമസഭ ഉൾപ്പെടെയുള്ള യോഗങ്ങൾ ഓൺലൈനായി ചേരാൻ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. മണ്ഡലം തലത്തിൽ ചാർജ് ഉദ്യോഗസ്ഥന്മാർ എം.എൽ.എമാരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി നിയമസഭാ മണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാരെ നിയമിക്കും. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിയന്ത്രണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊള്ളും.
ഇതുമായി ബന്ധപ്പെട്ട് തഹസിൽദാർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ആളുകളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം നടത്താനും യോഗം നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കും ചുമതല നൽകി. പുതിയ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഉൾപ്പെടെ നോട്ടീസ് നൽകിയതായി സിറ്റി കമ്മിഷണർ ആർ.ആദിത്യയും റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയും അറിയിച്ചു. യോഗത്തിൽ മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ ഇ.ടി ടൈസൺ മാസ്റ്റർ, കെ.കെ രാമചന്ദ്രൻ, മുരളി പെരുനെല്ലി, വി.ആർ സുനിൽ കുമാർ, എൻ.കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, മുനിസിപ്പൽ അദ്ധ്യക്ഷന്മാർ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, ഡി.എം.ഒ ഡോ. എൻ.കെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |