കൊച്ചി: ഹൈക്കോടതിയിൽ ഇന്നലെ രാവിലെ ഓൺലൈൻ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെ ബാത്ത് റൂമിൽ നിന്ന് ഷേവ് ചെയ്തു കൊണ്ട് ഒരാൾ ഹാജരായി. ബാത്ത് റൂമിൽ നടന്നു കൊണ്ട് പല്ല് ബ്രഷ് ചെയ്യുന്നതിനൊപ്പം മൊബൈലിലോ ടാബിലോ ഇയാൾ കോടതി നടപടികളും വീക്ഷിക്കുന്നുണ്ടായിരുന്നു. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചിലാണ് അസാധാരണമായ നടപടി. ജഡ്‌ജി ഇക്കാര്യം അറിഞ്ഞില്ല. ദൃശ്യങ്ങൾ പിന്നീട് വാട്ട്സ് ആപ്പിലുൾപ്പെടെ പ്രചരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ നവംബറിൽ പള്ളിക്കേസുകൾ പരിഗണിക്കുന്നതിനിടെ ഒരാൾ ഷർട്ടിടാതെ ഓൺലൈൻ കോടതിയിൽ കയറിയത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതു കോടതിയാണെന്നും സർക്കസോ സിനിമയോ അല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്ന് പറഞ്ഞിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോടതി നടപടികൾ ഓൺലൈനിലേക്ക് മാറ്റിയതോടെയാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുങ്ങിയത്. കോടതി മുറിയിൽ ഹാജരാകുന്നതിന് പാലിക്കേണ്ട മര്യാദകൾ പാലിക്കാതെ കക്ഷികളും കാഴ്ചക്കാരും ഓൺലൈൻ കോടതികളിലെത്തുന്നത് തലവേദനയാകുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിൽ ഒരു അഭിഭാഷകൻ ഓൺലൈൻ കോടതി നടപടികൾക്കിടെ ഒരു സ്ത്രീയെ ആലിംഗനം ചെയ്ത് ചുംബിച്ചതു വിവാദമായിരുന്നു. അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ കോടതികളിലെ ഓൺലൈൻ നടപടികളിൽ ആളുകൾ ഷർട്ടിടാതെയും കിടക്കയിൽ കിടന്നും ഹാജരാകുന്നത് വിവാദമാകുന്നു. ചിലർക്കെതിരെ ഹൈക്കോടതികൾ നടപടിയെടുത്തിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |