തിരുവനന്തപുരം: അതിവേഗത്തിലുള്ള കൊവിഡ് വ്യാപനം ഭരണ സിരാകേന്ദ്രത്തെയും തളർത്തുന്ന സ്ഥിതിയിലേക്ക്. സെക്രട്ടേറിയറ്റിലെ മുന്നൂറോളം ജീവനക്കാർ രോഗ ബാധിതരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എം.എൽ.എ പി.പി.സുമോദ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്‌ണൻ നമ്പൂതിരി തുടങ്ങിയവരും കൊവിഡ് ബാധിതരായി.
മുൻകരുതലെന്നോണം മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാരോട് ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ 15 ഓളം പേർക്കും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനം മന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്നുദിവസം മുമ്പ് താത്ക്കാലികമായി നിറുത്തിവച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ ഓഫീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ജീവനക്കാർ കൊവിഡ് ബാധിതരായതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറി 23 വരെ അടച്ചു.
പൊലീസിലും കെ.എസ്.ആർ.ടി.സിയിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ഡി.ജി.പിയും എസ്.പിയും അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്‌ചയ്ക്കിടെ 610 പൊലീസുകാരാണ് രോഗബാധിതരായത്. സിറ്റി ഡിപ്പോയിലെ 30 ജീവനക്കാർക്കടക്കം തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയിലെ എൺപതോളം ജീവനക്കാർ കൊവിഡ് ബാധിതരായി. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകരിലും രോഗം അതിവേഗം പടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേരും ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡെന്റൽ, ഇ.എൻ.ടി വിഭാഗങ്ങൾ താൽകാലികമായി അടച്ചു. ചികിത്സയ്‌ക്കെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൂട്ടിരിപ്പുകാരുടെ എണ്ണം ഒന്നായി ചുരുക്കി. കന്റീൻ അടച്ചു.
സെക്രട്ടേറിയറ്റിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രതിദിന ഹാജർ 50% ആയി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |