ചെന്നൈ : പ്രധാനമന്ത്രി മോദിയെ പരിഹസിച്ചുകൊണ്ട് സ്‌കിറ്റ് സംപ്രേഷണം ചെയ്ത തമിഴ് ചാനലിന്
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. സംസ്ഥാന ബിജെപി ഘടകം നൽകിയ പരാതിയിലാണ് നടപടി. സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുട്ടികളുടെ പരിപാടിയിലാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. ബി ജെ പി ഐടി ആൻഡ് സോഷ്യൽ മീഡിയ സെല്ലിന്റെ അദ്ധ്യക്ഷനായ സി ടി ആർ നിർമ്മൽ കുമാറാണ് പരാതി നൽകിയത്. 'ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4' എന്ന തമിഴ് റിയാലിറ്റി ഷോയ്‌ക്കെതിരെയാണ് പരാതി.
ജനുവരി 15 ന് ഒരു സ്‌കിറ്റിന്റെ രൂപത്തിൽ അവതരിപ്പിച്ച ജനപ്രിയ പ്രോഗ്രാമിൽ തമിഴ് നടി സ്‌നേഹ, ആർജെ മിർച്ചി സെന്തിൽ, ഹാസ്യനടൻ അമുധവനൻ എന്നിവർ പങ്കെടുത്തിരുന്നു. 2006ൽ പുറത്തിറങ്ങിയ തമിഴ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഇംസൈ അരസൻ 23 എം പുലികേസിയെ അടിസ്ഥാനമാക്കിയാണ് സ്‌കിറ്റ് തയ്യാറാക്കിയത്. ഇതിൽ ഹാസ്യനടൻ വടിവേലു ബ്രിട്ടീഷുകാരാൻ നിയന്ത്രിക്കപ്പെടുന്ന രാജാവായി അഭിനയിച്ചിരുന്നു. ഇതിന് സമാനമായി മോദി സർക്കാരിനെ അവതരിപ്പിക്കുകയായിരുന്നു. നോട്ട് നിരോധനവും ഓഹരി വിറ്റഴിക്കലും പോലുള്ള ചില നയങ്ങളെയും ഹാസ്യാത്മകമായി പരാമർശിച്ചു.
കോമഡി എന്ന പേരിൽ കുട്ടികളെ കൊണ്ട് നിർബന്ധിതമായി സർക്കാർ നയങ്ങൾക്കെതിരെ പരിപാടി അവതരിപ്പിച്ചു എന്നതുൾപ്പടെയുള്ള പരാതിയാണ് ബി ജെ പി ഉന്നയിച്ചത്. ഷോയുടെ അവതാരകരും വിധികർത്താക്കളും ഈ പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. പരാതി പരിഗണിച്ച് നോട്ടീസയച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |