ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.പിയുടെ പുതിയ നീക്കം. ഇരുവരുടെയും സംസ്ഥാന നിയമസഭയിലേക്കുള്ള കന്നി പോരാട്ടമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു അഖിലേഷ് നേരത്തെ പറഞ്ഞിരുന്നത്.
കിഴക്കൻ യു.പിയിലെ അസംഗഢിൽ നിന്നുള്ള ലോക്സഭാംഗമായ അഖിലേഷ് ഇതുവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ മാത്രം മത്സരിച്ചിരുന്ന യോഗി ആദിത്യനാഥും ഇത്തവണ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇരുവരും മുഖ്യമന്ത്രിമാരായത് സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായാണ്. അസംഗഢിൽ നിന്നുള്ള ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്നോ ലക്നൗ സെൻട്രലിൽ നിന്നോ അഖിലേഷും മത്സരിക്കുമെന്നാണ് വിവരം. ഒന്നിലധികം മണ്ഡലത്തിൽ നിന്ന് മത്സരിക്കാനും ആലോചനയുണ്ട്. യോഗി മത്സര രംഗത്തെത്തിയതിനെ തുടർന്ന് അഖിലേഷും മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിൽ സമ്മർദ്ദം ഉണ്ടായതാണ് തീരുമാനം മാറ്റാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |