ബംഗളൂരു:ബംഗളൂരുവിലെ കെംപേ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരേസമയം പറന്നുയർന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിയിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്.
ബംഗളൂരു - കൊൽക്കത്ത വിമാനവും, ബംഗളൂരു– ഭുവനേശ്വർ വിമാനവുമാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിൽ പരസ്പരം ചേരുന്ന വിധത്തിലുള്ള നോർത്ത്, സൗത്ത് റൺവേകളിൽ നിന്ന് രണ്ട് വിമാനങ്ങൾക്കും ഒരേ സമയം ടേക്കോഫിന് അനുമതി നൽകിയതാണ് ദുരന്തത്തിന്റെ വക്കിലെത്തിച്ചത്. ഒരേ ദിശയിൽ പറന്നുയർന്ന വിമാനങ്ങൾ ആകാശത്ത് പരസ്പരം പാലിക്കേണ്ട ദൂരപരിധി മറികടന്ന് ( ബ്രീച്ച് ഓഫ് സെപ്പറേഷൻ ) കൂട്ടിയിടിയിലേക്ക് അടുക്കുകയായിരുന്നു. അപകടം മന സിലാക്കിയ റഡാർ കൺട്രോളർ ഗതി മാറ്റാൻ നിർദ്ദേശം നൽകിയതോടെയാണു കൂട്ടിയിടി ഒഴിവായത്.
ജനുവരി ഒൻപതിനാണ് സംഭവം നടന്നതെന്നും ഇക്കാര്യം രേഖകളിൽ ചേർത്തില്ലെന്നും എയർപോർട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിഷയം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡി.ജി.സി.എ മേധാവി അരുൺ കുമാർ പറഞ്ഞു. പ്രതികരിക്കാൻ ഇൻഡിഗോ
തയ്യാറായില്ല.
സമാന സംഭവം യു.എ.ഇയിലും
ദുബായ് വിമാനത്താവളത്തിൽ ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങൾ ടേക്ക് ഓഫിനിടെ ഒരേ റൺവേയിൽ മുഖാമുഖം വന്നെങ്കിലും വൻദുരന്തത്തിന് ഇടയാക്കാമായിരുന്ന കൂട്ടിയിടി അധികൃതരുടെ ഇടപെടൽ മൂലം ഒഴിവായിരുന്നു. ഈ സംഭവവും ജനുവരി 9നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |