ആലുവ: ഭർതൃപീഡനത്തെ തുടർന്ന് ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്റെ മകൾ മോഫിയ പർവീൻ (21) ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ സംഘം ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്-ഒന്ന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു.
നവംബർ 22നാണ് കേരളത്തെ പിടിച്ചുലച്ച ആത്മഹത്യ. ആലുവ എസ്.എച്ച്.ഒയും മരണത്തിന് ഉത്തരവാദിയാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെ കൂടുതൽ വിവാദമായി. 24ന് ഭർത്താവ് കോതമംഗലം ഇരുമലപ്പടി കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം ആരംഭിച്ചതെങ്കിലും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന് അന്വേഷണം കൈമാറിയതിനെ തുടർന്ന് 54 -ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. റുഖിയക്കും യൂസഫിനും ഒരു മാസം മുമ്പ് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുഹൈൽ ഇപ്പോഴും മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.
പീഡനപ്പരാതിയിൽ ഒരു മാസത്തോളം കേസെടുക്കാതിരുന്ന ശേഷം ഒത്തുതീർപ്പിനെന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന എൽ.സുധീറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സുധീറിനെതിരായ വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ട്രാഫിക് എ.സി.പിയുടെ നേതൃത്വത്തിലാണ് നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |