മെൽബൺ: ഇന്ത്യ ടെന്നിസ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച വനിതാ താരം സാനിയ മിർസ വിരമിക്കാനൊരുങ്ങുന്നു. 2022 തന്റെ കരിയറിലെ അവസാന സീസണായിരിക്കുമെന്ന് സാനിയ ഇന്നലെ വ്യക്തമാക്കി. ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിൽ, വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിലെ തോൽവിക്ക് പിന്നാലെയാണ് സാനിയ വിരമിക്കൽ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാനിയയും ഉക്രൈൻ കൂട്ടുകാരി നദീയ കിചെനോക്കും സ്ലൊവേനിയൻ ജോഡിയായ കാജ ജുവാൻ - ടമാര സിദാൻസെക് സഖ്യത്തോടാണ് തോറ്റ് പുറത്തായത്.
ഇത് കരിയറിലെ അവസാന സീസണായിരിക്കുമെന്ന് നേരത്തേ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. പരിക്കേറ്റാൽ ഭേദമാകാൻ ഒത്തിരി സമയം എടുക്കുന്നു. ഈ സീസൺ മുഴുവൻ കളിക്കാനാകുമോയെന്ന് ഉറപ്പില്ല. കളിക്കണമെന്നാണ് ആഗ്രഹം. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ട് പോകാനാണ് ശ്രമം. - 35 കാരിയായ സാനിയ പറഞ്ഞു.
വനിതാ ഡബിൾസിൽ മുൻലോക ഒന്നാം നമ്പർ താരമായ സാനിയ 19 വർഷം നീണ്ട കരിയറിനാണ് തിരശീലയിടാനൊരുങ്ങുന്നത്. 2003ലാണ് സാനിയ പ്രൊഫഷണൽ ടെന്നിസിലേക്കെത്തിയത്. വനിതാ, മിക്സഡ് ഡബിൾസുകളിലായി ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും സാനിയയാണ്. സിംഗിൾസിൽ 27-ാം റാങ്ക് വരെയെത്തിയതാരം (2007 ഏപ്രിലിൽ) തുടർന്ന് കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടർന്ന് ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഏഷ്യൻ,കോമൺവെൽത്ത്, ആഫ്രോ- ഏഷ്യൻ ഗെയിംസുകളിൽ മെഡലുകൾ നേടിയിട്ടുണ്ട്.
പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റെ ഭാര്യയായ സാനിയ 2018ൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോർട്ടിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് തരിച്ചെത്തിയെങ്കിലും കൊവിഡിനെത്തുടർന്ന് വീണ്ടും അവധിയെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |