തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഭവത്തിൽ, പ്രതിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിന് പൊലീസിനെതിരെ അന്വേഷണം. പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദികളായവരെ കണ്ടെത്താൻ തൃശൂർ അസി. കമ്മിഷണറെ ചുമതലപ്പെടുത്തിയത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിവരവും വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. ചിലരുടെ പേരുവിവരവും വീഡിയോയിൽ പ്രതി പറയുന്നുണ്ട്. അതേസമയം, എം.ഡി.എം.എ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത ഹൗസ് സർജനെ റിമാൻഡ് ചെയ്തു. കോഴിക്കോട് മലബാർ ഹിൽസ് ജാഫർഖാൻ കോളനിയിൽ അക്വിൽ മുഹമ്മദ് ഹുസൈനെയാണ് (24) വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വിയ്യൂർ സബ്ജയിലിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡോക്ടർമാർ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. കമ്മിഷണറുടെ നിർദ്ദേശപ്രകാരം പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇടനിലക്കാർ ഇല്ലാതെ നേരിട്ടാണ് മയക്കുമരുന്ന് ഇവിടെ എത്തിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.
വില കുറച്ച് കിട്ടുന്നതുകൊണ്ട് ഡോക്ടർമാർ അടക്കമുള്ളവർ ഇയാളുടെ വലയത്തിൽപെട്ട് മയക്കുമരുന്നിനെ ആശ്രയിച്ചിരുന്നതായി പറയുന്നു.
കോളേജ് കാമ്പസ് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മയക്കു മരുന്ന് മാഫിയ എത്തുന്നതായുള്ള സൂചനയും പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം പൊലീസും മെഡിക്കൽ കോളേജ് അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പുതുവർഷത്തിന് നടത്താൻ നിശ്ചയിച്ച ഡി.ജെ പാർട്ടി പ്രിൻസിപ്പൽ ഇടപെട്ട് തടഞ്ഞിരുന്നു. കഴിഞ്ഞദിവസം മയക്കുമരുന്ന് ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. അത് അടിപിടിയിൽ കലാശിച്ചു. സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസിനോട് ഡോക്ടർമാർ പരാതി ഇല്ലെന്ന് പറഞ്ഞതോടെ പൊലീസ് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |