മൂവാറ്റുപുഴ: പരിശോധനയ്ക്കെത്തിയ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണു മനോജിനാണ് (28 ) അഞ്ചംഗസംഘത്തിന്റ മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 7:45 ഓടെ വാഴപ്പിള്ളി ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലായിരുന്നു സംഭവം. മദ്യംവാങ്ങി വില്പന നടത്തുന്ന സംഘത്തെക്കുറിച്ചുലഭിച്ച പരാതി പരിശോധിക്കാൻ മഫ്റ്റിയിലെത്തിയതായിരുന്നു ജിഷ്ണു. ഇതിനിടെയാണ് കണക്കിലധികം മദ്യക്കുപ്പികളുമായി പോകുന്നയാളെ കണ്ടത്. ഇയാളോട് വിവരങ്ങൾ ചോദിക്കുന്നതിനിടെയാണ് അഞ്ചംഗസംഘം ആക്രമണം അഴിച്ചുവിട്ടത്. എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് അറിയിച്ചിട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. അക്രമത്തിനുശേഷം പ്രതികൾ വാഹനത്തിൽ രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |