ആദ്യ പരീക്ഷണപദ്ധതി പാളുന്നു
വടക്കഞ്ചേരി: മംഗലം അണക്കെട്ടിലെ മണ്ണുനീക്കൽ നിലച്ചിട്ട് മാസങ്ങൾ. അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കി ജലസംഭരണശേഷി വീണ്ടെടുക്കാനുള്ള ശ്രമമാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പ്രഥമ പരീക്ഷണപദ്ധതി പാളുമോ എന്ന് ആശങ്കയും ഉയർന്നു. നിർദിഷ്ട മംഗലംഡാം കുടിവെള്ളപദ്ധതിയുടെ ഭാവിയും സംശയത്തിലായി.
2020 ഡിസംബറിലാണ് മണ്ണുനീക്കൽ പ്രവൃത്തിയാരംഭിച്ചത്. വേനലിലും മഴയിലുമൊക്കെ മണ്ണ് നീക്കുമെന്നായിരുന്നു ദർത്തി കമ്പനി സർക്കാരുമായുണ്ടാക്കിയ വ്യവസ്ഥ. മണ്ണ് മാന്തിക്കപ്പൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം പ്രവൃത്തികളും അവതാളത്തിലായി. കൂലി കിട്ടാതായതോടെ തൊഴിലാളികളിൽ പലരും പിരിഞ്ഞുപോയി. മണൽസംസ്‌കരണത്തിനായി ഒരുക്കിയ മൂന്ന് പ്ലാന്റുകളും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ മംഗലംഡാം പദ്ധതിയിലെ തടസ്സങ്ങൾ പരിഹരിച്ചുവരികയാണെന്നും മൂന്നുവർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
പദ്ധതിയ്ക്ക് തടസമായത് ഉപകരാർ കമ്പനികളുമായുള്ള തർക്കം?
1957ൽ കമ്മിഷൻ ചെയ്ത അണക്കെട്ടിൽ മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ തുടങ്ങിയ കാരണങ്ങളാൽ 2.95 മില്യൺ ഘനമീറ്റർ അവക്ഷിപ്തങ്ങൾ അടിഞ്ഞുവെന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ. മൂന്നുവർഷംകൊണ്ട് അത് നീക്കാനായിരുന്നു കരാർ. പദ്ധതിയുടെ ആദ്യ വർഷം പ്രതീക്ഷിത ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല. നികുതി ഉൾപ്പെടെ 17.70 കോടി രൂപ സർക്കാരിന് ലഭിക്കേണ്ടതുമുണ്ട്. പ്രതിമാസ ഗഡുവിലും നികുതിയടവിലും മാസങ്ങളായി കുടിശ്ശികയാണ്. ഉപകരാർ കമ്പനികളുമായുള്ള തർക്കമാണ് പദ്ധതി നിർവഹണത്തിലെ തടസ്സമെന്ന് പറയപ്പെടുന്നു.
കുടിവെള്ള പദ്ധതിയെക്കുറിച്ച് ആശങ്ക
മംഗലംഡാം കുടിവെള്ളപദ്ധതിയുടെ ഭാവി ഇതോടെ ആശങ്കയിലായി. രണ്ടാംവിള കൃഷിക്കുപോലും വെള്ളം മതിയാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ജലസംഭരണശേഷി വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ കുടിവെള്ളപദ്ധതിക്ക് വേനൽക്കാലത്ത് ജലം ലഭിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |