കോട്ടയം : കനത്ത ചൂടിലേയ്ക്ക് നാടുനീങ്ങുമ്പോൾ കാട്ടുതീപ്പേടിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുതരത്തിലും തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപടർന്നാൽ ഫയർഫോഴ്‌സുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായി. പൊന്തൻപുഴ, കോരുത്തോട് മേഖലകളിലാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും കരിഞ്ഞുണങ്ങി. അതിനാൽ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വനപ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, കാട്ടുതീ പടരാതിരിക്കാൻ ശ്രദ്ധിക്കാനായി വനമേഖലയിൽ താമസിക്കുന്ന വീടുകളിൽ നോട്ടീസ് വിതരണം, കരിയിലകൾ തെളിച്ചും കത്തിച്ചും കളഞ്ഞ് ഫയർ ലൈൻ സ്ഥാപിക്കൽ, വാച്ചർമാരെ നിയമിക്കൽ, പോസ്റ്റർ പ്രചരണം തുടങ്ങിയ നടപടികളാണ് ആരംഭിച്ചത്. തീപിടിച്ചാൽ വേഗം അണയ്ക്കാൻ കഴിയുംവിധം വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.
മൂന്ന് മുതൽ പത്തുപേരടങ്ങുന്ന ടീം
എരുമേലി റേഞ്ചിന് കീഴിലുള്ള വണ്ടംപതാൽ, പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. 3 മുതൽ 10 വരെ പേരടങ്ങുന്ന ഫയർ ഗാംഗായാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഇവർ തങ്ങൾക്ക് നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രികാലങ്ങളിൽ എതു സമയത്ത് വിളിച്ചാലും എത്തിച്ചേരാൻ സാധിക്കുന്നവരെയാണ് വാച്ചർമാരായി നിയമിച്ചിരിക്കുന്നത്. ഫയർ ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തീപടരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ചപ്പുചവറുകൾ നീക്കം ചെയ്തു.
മുൻകരുതൽ ഇങ്ങനെ
ഫയർലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
പോസ്റ്റർ പ്രചാരണം
ബോധവത്കരണ ക്ലാസുകൾ
കാട്ടുതീ തടയാൻ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കി. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുകയാണ്. വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനത്തിലേയ്ക്ക് വിറകും മറ്റും ശേഖരിക്കാൻ പോകുന്നവരുടെ കൈയിൽ നിന്ന് തീപ്പെട്ടയും മറ്റുമുണ്ടെങ്കിൽ നീക്കം ചെയ്യാൻ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
വനംവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |