ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. നിയന്ത്രണ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ മിസൈലിൽ ചേർത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ. അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ യുദ്ധവിമാനങ്ങളിൽ നിന്നോ കരയിൽ നിന്നോ വിക്ഷേപിക്കാൻ ശേഷിയുള്ള സൂപ്പർസോണിക് മിസൈലാണിത്. സുഖോയ് യുദ്ധവിമാനങ്ങളിൽ നിന്നും മിസൈൽ വിക്ഷേപിക്കാം.
ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ നാവിക വകഭേദം ഇന്ത്യ അടുത്തിടെ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചിരുന്നു. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.