കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനിടെ ആശ്വാസമാകേണ്ട ഹോർട്ടികോർപ്പും അധിക വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ പരമ്പരാഗത കാർഷിക വിളകൾക്ക് വിപണിയിൽ വിലയുണ്ടെങ്കിലും കർഷകന് വില ലഭിക്കുന്നില്ല. ഒരു കിലോ ചേമ്പിന് 54 രൂപയാണ് ഹോർട്ടികോർപ്പ് ഈടാക്കുന്നത്. വിപണിയിൽ ചേമ്പിന് 24 രൂപ ലഭിക്കുമ്പോൾ കർഷകന് 10 രൂപയ്ക്ക് മുകളിൽ വില ലഭിക്കുന്നില്ല. 48 രൂപയ്ക്കാണ് ഒരു കിലോ തേങ്ങ ഹോർട്ടികോർപ്പ് വിൽക്കുന്നത്. അതേസമയം കർഷകർക്ക് ഒരു കിലോ തേങ്ങയ്ക്ക് ലഭിക്കുന്നത് 28 രൂപ. ഇന്ധനം, പാചകവാതക വില വർദ്ധനവിന് പുറമേയാണ് അവശ്യസാധനങ്ങളുടെ വിലയിലും വർദ്ധനവ് നേരിട്ടു തുടങ്ങിയത്. ഓണ സീസൺ ആകുമ്പോഴേയ്ക്കും ചേന കൃഷിയിൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സദ്യവട്ടങ്ങളിൽ ചേനയ്ക്ക് ഡിമാൻഡ് ഏറെയായിരുന്നു. കൊവിഡ് മൂലം ചടങ്ങുകൾ കുറഞ്ഞതാണ് തിരിച്ചടിയായത്. ചേനയും ചേമ്പും ഇപ്പോൾ വഴിയോര കച്ചവടത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
കപട കർഷകപ്രേമം
കർഷകരെ സഹായിക്കുന്നതിനായി നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. നേരങ്ങാടി, കർഷകച്ചന്ത തുടങ്ങിയവയിൽ നിന്ന് വ്യാപാരികൾ നേരിട്ടെത്തി സാധനങ്ങൾ എടുക്കുന്നതിനാൽ ചെറുകിട കർഷകർക്ക് വില ലഭിക്കാതെ വരുന്നു. ചെറുചേമ്പുകളുടെയും കാച്ചിലിന്റെയും സ്ഥിതിയും സമാനമാണ്.
കൊവിഡ് വ്യാപനവും മറ്റും ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പും ഉപഭോക്താക്കളെയും,കർഷകരെയും കൈവിടുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല
രാജേന്ദ്രൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |