കൊച്ചി: മുപ്പത് ശതമാനം വിജയസാദ്ധ്യതയും ബാക്കി പ്രതീക്ഷയുമായി 16 മണിക്കൂർ നീണ്ട ഹൃദയശസ്ത്രക്രിയയിലൂടെ കൊടുങ്ങല്ലൂർ സ്വദേശി നജീബി (58) ന് പുനർജന്മം. ആസ്റ്റർ മെഡ് സിറ്റിയിലായിരുന്നു ശസ്ത്രക്രിത.
ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം നിയന്ത്രിക്കുന്ന അയോർട്ടിക് വാൽവ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരു ഭാഗം (അസെൻഡിംഗ് അയോട്ട), ഹൃദയരക്തധമനിയുടെ ഒരുഭാഗം എന്നിവയ്ക്കു പുറമെ ശിരസിലേക്ക് രക്തമെത്തിക്കുന്ന അയോട്ട പൂർണ്ണമായും മാറ്റിവയ്ക്കുന്ന, വിജയശതമാനം 30 ശതമാനം മാത്രമുള്ള സങ്കീർണമായ ശസ്ത്രക്രിയയാണ് നജീബിൽ നടത്തിയത്.
ഗൾഫിൽ ഇലക്ട്രീഷ്യനായിരുന്ന നജീബിന് പൊടുന്നനെയാണ് അസ്വസ്ഥതകളുണ്ടായത്. തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടം ഏറെക്കുറെ നിലച്ച നിലയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു.
ഡിസംബർ 31 ന് രാവിലെ 8 ന് തുടങ്ങിയ ശസ്ത്രക്രിയ പുതുവർഷപ്പുലരിയിലാണ് പൂർണ്ണമായത്. അഞ്ചു ദിവസത്തിനു ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞദിവസം തുടർപരിശോധനയും നടത്തി.
''ആസ്റ്റർ മെഡ്‌സിറ്റിയിൽ ഇതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയയായിരുന്നു നജീബിന്റേത്. മാനേജ്‌മെന്റിന്റെയും, അനുബന്ധ വിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കാൻ സാധിച്ചത് ''
ഡോ. സുരേഷ് ജി. നായർ
അനസ്തീഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |