SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.12 PM IST

കുതിരാനിൽ തനിയാവർത്തനം, വഴിതുറന്ന് ശുഭപ്രതീക്ഷകൾ

kuthiran
ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി കുതിരാനിലെ രണ്ടാം തുരങ്കം തുറന്നപ്പോൾ

  • ആദ്യം കടത്തിവിട്ടത് കെ.എസ്.ആർ.ടി.സി

തൃശൂർ: ഒരു ദിവസം മുൻപേ ഒന്നാം ടണൽ തുറന്നുകൊടുത്ത് എല്ലാവരെയും ഞെട്ടിച്ചതിനു പിന്നാലെ, അപ്രതീക്ഷിതമായി രണ്ടാം ടണലിലൂടെയും വാഹനം കടത്തിവിട്ടതിന്റെ അമ്പരപ്പിലാണ് ജനം. ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി ടണൽ ഉടൻ തുറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ദേശീയപാത അതോറിറ്റി പെട്ടെന്ന് കളക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയാണ് പണി പൂർത്തിയായെന്ന കത്ത് ദേശീയപാതാ അതോറിറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

സംസ്ഥാനസർക്കാരിനെ ഇക്കാര്യം മുൻകൂട്ടി അറിയിക്കാതിരുന്നത് മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു. കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അതോറിറ്റി അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. അപ്രോച്ച് റോഡ് സജ്ജമായതിനു ശേഷം ഏപ്രിലോടെ പൂർണമായി തുറക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

കുതിരാനിലെ രണ്ട് ടണലുകളും തുറന്നശേഷമേ ഉദ്ഘാടനച്ചടങ്ങിനെപ്പറ്റി ചിന്തിക്കുന്നുളളൂവെന്ന് ആദ്യടണൽ തുറന്നപ്പോൾ മന്ത്രി വ്യക്തമാക്കിയിരുന്നു. ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതല്ല ടണൽ നാടിന് തുറന്നുകൊടുക്കുക എന്നതിലാണ് കാര്യമെന്നും ആരുടെയും ക്രെഡിറ്റായി ടണൽ നിർമ്മാണത്തെ കാണാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞതോടെയാണ് വിവാദങ്ങൾ കെട്ടടങ്ങിയത്. നാഷണൽ ഹൈവേ അതോറിട്ടിയുടെ അനാസ്ഥയും കരാറുകാരൻ വാക്കുപാലിക്കാത്തതുമാണ് ടണൽനിർമ്മാണം വൈകാൻ കാരണമെന്ന പരാതി അന്ന് ശക്തമായിരുന്നു.

തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇന്നലെ കടത്തി വിട്ടത്. പാലക്കാട്ടേക്കുളള ടി.ടി. കെ.എസ്.ആർ.ടി.സിയാണ് ആദ്യം കടന്നുപോയത്. ഒന്നാം ടണലിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കി ഇനി ഒരുവരിയാക്കും. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാകാനിരിക്കെയാണ് ഒരു ഭാഗം നാഷണൽ ഹൈവേ അതോറിറ്റി ഗതാഗതത്തിന് തുറന്ന് നൽകാൻ തീരുമാനിച്ചത്.

  • രണ്ടാം ടണലിൻ്റെ നീളം: 972 മീറ്റർ
  • വീതി: 14 മീറ്റർ
  • ഉയരം: 10 മീറ്റർ

സജ്ജീകരിച്ചത്:

സി.സി.ടി.വി

എൽ.ഇ.ഡി ലൈറ്റുകൾ

ഡീസൽ

ഇലക്ട്രിക്ക് പമ്പുകൾ.

  • കുതിരാൻ അടക്കം ദേശീയ പാതയുടെ നിർമ്മാണം ആരംഭിച്ചത്: 2009 ൽ
  • ഒന്നാം ടണൽ തുറന്നത്: കഴിഞ്ഞ ജൂലായ് 31 ന്
  • യാത്രാലാഭം: നാല് കിലോമീറ്റർ ദൂരം രണ്ട് കിലോമീറ്ററിന് താഴെയായി
  • രണ്ട് മിനിറ്റിൽ തുരങ്കപാതയും അപ്രോച്ച് റോഡും കടക്കാനായി

  • അന്നും അപ്രതീക്ഷിതം

വർഷങ്ങൾ നീണ്ട ഗതാഗതക്കുരുക്കിനും അനിശ്ചിതത്വത്തിനും വിരാമമിട്ടാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലെ കുതിരാനിലെ ഒന്നാം ടണലിലൂടെ നിശ്ചയിച്ചതിനും ഒരുദിവസം മുമ്പേ വാഹനങ്ങൾ കടത്തിവിട്ടത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാൻ വൈകിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അന്ന് ടണൽ തുറന്നത്. ആഗസ്റ്റ് ഒന്നിന് തുറക്കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രഖ്യാപിച്ചത്. എന്നാൽ അപ്രതീക്ഷിതമായി പെട്ടെന്ന് തുറക്കാൻ തീരുമാനിക്കുകയായുരുന്നു. രാത്രി 7.50 നായിരുന്നു കളക്ടർ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ദേശീയപാത പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവും ചേർന്ന് തുറന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.