ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് പാളിൽ
ഇന്നും തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും
പാൾ : ആദ്യ ഏകദിനത്തിലെ തോൽവിയിൽ നിന്ന് കരകയറാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ടെസ്റ്റ് പരമ്പരയിൽ 1-2ന് തോറ്റിരുന്ന ഇന്ത്യയ്ക്ക് ഇന്നും തോറ്റാൽ ഏകദിന പരമ്പരയിലും തോൽവി ഏറ്റുവാങ്ങേണ്ടിവരും.ആദ്യ മത്സരം നടന്ന പാളിലെ ബാളണ്ട് പാർക്കിലാണ് ഇന്നും മത്സരം നടക്കുന്നത്.
ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 265/8ൽ ഒതുങ്ങുകയായിരുന്നു. പുതിയ നായകൻ കെ.എൽ രാഹുലിന്റെ കീഴിലിറങ്ങിയ ഇന്ത്യൻ ടീമിന്റെ പോരായ്മകളാണ് ഈ മത്സരത്തിൽ പ്രകടമായത്.
ടെംപ ബൗമയുടെയും (110), റാസി വാൻഡർ ഡസന്റെയും (129*) സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ 68/3ൽനിന്ന് 296ലെത്തിച്ചത്.ഇന്ത്യൻ പേസർമാർ തുടക്കത്തിൽ നൽകിയ ആധിപത്യം നിലനിറുത്താൻ സ്പിന്നർമാർക്ക് കഴിഞ്ഞിരുന്നില്ല. രവിചന്ദ്രൻ അശ്വിനും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്നർമാരായി ഇറങ്ങിയത്. ഇരുവരും ചേർന്ന് 20 ഓവറിൽ വിട്ടുകൊടുത്തത് 106 റൺസാണ്.വീഴ്ത്തിയത് ഒരു വിക്കറ്റും. അതേസമയം ആസ്ട്രേലിയൻ നിരയിൽ സ്പിന്നർമാരായി കളിച്ച തബാരേസ് ഷംസിയും കേശവ് മഹാരാജും ചേർന്ന് 20 ഓവറിൽ 94 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യൻ മദ്ധ്യനിര ബാറ്റിംഗിലെ താളപ്പിഴകളും മത്സരത്തിൽ ദൃശ്യമായിരുന്നു.നായകൻ രാഹുലിനെ തുടക്കത്തിലേ നഷ്ടമായതിന് ശേഷം രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും (79) വിരാട് കൊഹ്‌ലിയും (51) പൊരുതിയെങ്കിലും ഇവർക്ക് ശേഷം റിഷഭ് പന്ത്(16),ശ്രേയസ് അയ്യർ (17), വെങ്കിടേഷ് അയ്യർ (2)എന്നിവർ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. 50 റൺസുമായി ശാർദ്ദൂൽ പുറത്താകാതെ നിന്നത് കൊണ്ടാണ് 265ലെത്താനായത്.
തങ്ങളുടെ പിഴവുകൾ തിരുത്തിയെങ്കിൽ മാത്രമേ തികഞ്ഞ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ആതിഥേയരെ ഇന്ത്യയ്ക്ക് കീഴടക്കാനാവൂ.
2 pm മുതൽ
സ്റ്റാർ
സ്പോർട്സിൽ
ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |