ഗവ.സൈബർ പാർക്കും യു.എൽ സൈബർ പാർക്കും ചേർന്നു പ്രവർത്തിക്കാൻ തീരുമാനം
കോഴിക്കോട്: മലബാർ മേഖലയിൽ ഐ.ടി രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗവ. സർക്കാർ സൈബർ പാർക്കും യു.എൽ സൈബർ പാർക്കും കൈകോർക്കുന്നു. നിലവിലുള്ള കമ്പനികളുടെ വിപുലീകരണത്തിന് വേഗം കൂട്ടുന്നതിനൊപ്പം തദ്ദേശ സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ പുതിയ സ്ഥാപനങ്ങൾക്കു വഴിയൊരുക്കുക കൂടി ചെയ്യുന്നതോടെ വരുംവർഷങ്ങളിൽ പ്രകടമായ മാറ്റമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഐ.ടി പാർക്‌സ് സി.ഇ.ഒ ജോൺ എം.തോമസ്, യു.എൽ.സി.സി.എസ് ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച് കോഴിക്കോട് സർക്കാർ സൈബർ പാർക്ക് 2020 - 21 സാമ്പത്തിക വർഷം 77 ശതമാനം കയറ്റുമതി വളർച്ചാനിരക്ക് കൈവരിച്ചു. ഏഴു വർഷം മുമ്പ് നാലുകമ്പനികളുമായി ആരംഭിച്ച സൈബർ പാർക്കിൽ ഇപ്പോൾ 65 കമ്പനികളിലായി 1100 സ്റ്റാഫുണ്ട്. സ്‌പെഷൽ ഇക്കണോമിക് സോണിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നിലവിലുള്ള കെട്ടിടത്തിൽ 75 ശതമാനവും ഇതിനകം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പുതിയ നോൺ - സെസ് കെട്ടിടത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുമുണ്ട്. യു.എൽ സൈബർ പാർക്കിൽ ഇപ്പോൾ 80 ൽപ്പരം കമ്പനികളിലായി രണ്ടായിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്ന് സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തികവർഷം യു.എൽ സൈബർ പാർക്കിന് 37.66 കോടിയുടെ കയറ്റുമതി മൂല്യം നേടിയിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കകം 1500 പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കഴിയും.
രവീന്ദ്രൻ കസ്തൂരി, യു.എൽ.സി.സി.എസ് ഗ്രൂപ്പ് സി.ഇ.ഒ
15,100 കോടി : കഴിഞ്ഞ വർഷം സംസ്ഥാനത്തെ മൂന്നു ഐ.ടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 15,100 കോടി രൂപയായിരുന്നു.
കോഴിക്കോട് സർക്കാർ സൈബർ പാർക്ക് കഴിഞ്ഞവർഷം കൈവരിച്ച വിജയക്കുതിപ്പ് ഇത്തവണയും ആവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷ - ജോൺ എം.തോമസ് , സംസ്ഥാന ഐ.ടി പാർക്‌സ് സി.ഇ.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |