സ്കൂളുകളിൽ 10,11,12 ക്ളാസുകൾ മാത്രം
കോളേജുകളിൽ അവസാന വർഷ ക്ളാസ്
മാളുകൾ സ്വയം നിയന്ത്രണം പാലിച്ച്
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ അടച്ചിടലിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല കൊവിഡ് അവലോകനയോഗം തീരുമാനിച്ചു.
ഈ രണ്ടു ദിവസവും അവശ്യസേവന വിഭാഗങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം. എന്നാൽ, മാളുകൾ ആൾക്കൂട്ടം ഉണ്ടാകാതെ സ്വയം നിയന്ത്രണം പാലിച്ച് പ്രവർത്തിക്കണം.
, രോഗ വ്യാപനം അടിസ്ഥാനമാക്കി ജില്ലകളെ മൂന്നായി തിരിച്ചുള്ള നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ബി. വിഭാഗത്തിൽപ്പെട്ട തലസ്ഥാനം അടക്കം അഞ്ചു ജില്ലകളിൽ പൊതുയോഗങ്ങൾ പാടില്ല. ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്താൻ പാടില്ല. ഓൺലൈൻ വഴി ആരാധന നടത്താം. കണ്ണൂർ അടക്കം ആറു ജില്ലകളിൽ നിയന്ത്രണം ബാധകമല്ല
പ്രതിദിന രോഗവ്യാപനത്തോത് ഇന്നലെ 40.12 ശതമാനത്തിലെത്തിയെങ്കിലും രാത്രി കർഫ്യു, വാരാന്ത്യ അടച്ചിടൽ, ഒാഫീസുകളിലെ നിയന്ത്രണം, പൊതുഗതാഗതനിയന്ത്രണം എന്നിവ സംസ്ഥാന വ്യാപകമായി വേണ്ടെന്നാണ് തീരുമാനം.
ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളെ അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്നു വിഭാഗമായി തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ആശുപത്രികളിലെ കൊവിഡ് രോഗികളുടെ എണ്ണം കളക്ടർമാർ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യണം. ജില്ലകളെ എല്ലാ വെള്ളിയാഴ്ചകളിലും തരംതിരിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിക്കാനും തീരുമാനിച്ചു.
എ വിഭാഗം:
ചടങ്ങിന് 50പേർ
ജില്ലകൾ: എറണാകുളം,ആലപ്പുഴ,കൊല്ലം
നിയന്ത്രണം:പൊതുപരിപാടികൾക്കും വിവാഹം,മരണാനന്തരചടങ്ങുകൾക്കും പരമാവധി 50പേർ
ബി വിഭാഗം:
ആരാധനാലയങ്ങളിൽ വിലക്ക്
ജില്ലകൾ: പാലക്കാട്,ഇടുക്കി,തിരുവനന്തപുരം,പത്തനംതിട്ട,വയനാട്
നിയന്ത്രണം:പൊതുപരിപാടികൾ അനുവദിക്കില്ല.ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല. വിവാഹം,മരണാനന്തര ചടങ്ങുകൾക്ക് 20 പേർ
സി.വിഭാഗം: ഇല്ല
നിയന്ത്രണം: സിനിമാ തീയേറ്റർ അടക്കം പ്രവർത്തിക്കില്ല
പട്ടികയിൽ വരാത്ത ജില്ലകൾ
കോട്ടയം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കാസർകോട്,കണ്ണൂർ
"പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്താകെ നല്ലജാഗ്രത ഉണ്ടാകണം."
മുഖ്യമന്ത്രി പിണറായിവിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |