ചിറ്റൂർ: വീട്ടിൽ സൂക്ഷിച്ച 30 ലക്ഷം രൂപ വില വരുന്ന ഹാൻസ് പിടികൂടി. മാഞ്ചിറ സ്വദേശി രാജേന്ദ്രന്റെ (46) വീട്ടിൽ നിന്നാണ് നൂറു ചാക്കുകളിലായി സൂക്ഷിച്ച 1320 കിലോഗ്രാം ഹാൻസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് എക്‌സൈസ് റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ കിടപ്പുമുറിയിലടക്കം വിവിധ ഭാഗങ്ങളിലായി ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ ഹാൻസ് കണ്ടെടുത്തത്. നെന്മാറ വല്ലങ്ങിയിൽ നിന്നുമെത്തി ഒരു വർഷക്കാലമായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു രാജേന്ദ്രൻ.
തുടക്കത്തിൽ മാഞ്ചിറയിൽ വാടകയ്ക്ക് താമസിച്ചിരുന്നത് പിന്നീട് വീട് സ്വന്തമായി വാങ്ങിക്കുകയായിരുന്നു. പിടികൂടിയ ഹാൻസിന് പൊതുവിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് പറഞ്ഞു. തമിഴ്നാട്ടിലെ പൊള്ളാച്ചിൽ നിന്നും എത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ കടകൾ വഴിയാണ് വില്പന. പൊള്ളാച്ചിയിൽ അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന പായ്ക്കറ്റിന് ഇവിടെ വില്പന നടത്തിയാൽ ഇയാൾക്ക് 15 മുതൽ 20 രൂപ വരെ അധികം ലഭിക്കും.
കടകളിൽ 50 രൂപ മുതൽ 60 രൂപ വരെയാണ് വില്പന നടത്തുന്നത്. ഇയാളുടെ തന്നെ പിക്കപ്പ് ജീപ്പിൽ പല തവണകളായാണ് ചാക്കുകളിൽ ഹാൻസ് വീട്ടിലെത്തിച്ചത്. തുടർ അന്വേഷണത്തിനായി പ്രതിയേയും ഹാൻസും ചിറ്റൂർ പൊലീസിന് കൈമാറി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.രമേശിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എ.കെ.സുമേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ടി.പ്രീജു, എം.രാകേഷ്, യു.ദിലീപ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.സ്മിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |