തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാൻ അദാനി ഗ്രൂപ്പിന് മേൽ സമ്മർദ്ദം ശക്തമാക്കി സംസ്ഥാന സർക്കാർ.സർക്കാർ സമ്മർദ്ദത്തിന് വഴങ്ങേണ്ടയെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. അടുത്തവർഷം പകുതിയോടെ മാത്രമേ പദ്ധതി പൂർത്തിയാക്കാനാകൂവെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.എന്നാൽ അത്രയുംനാൾ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കേരളകൗമുദിയോട് പറഞ്ഞു.
തുറമുഖത്തിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് 98 ശതമാനവും പൂർത്തിയായി.ഇനി 5 ഏക്കറാണ് ഏറ്റെടുക്കാനുളളത്. ഇതുകൂടാതെ തുറമുഖവും ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്നിടത്ത് 45 സെന്റ് സ്ഥലം ജംഗ്ഷൻ പോയിന്റിനായി ആവശ്യമാണ്. ഇത് നാല് മാസത്തിനകം ഏറ്റെടുത്ത് നൽകാമെന്നാണ് കളക്‌ടർ സർക്കാരിന് നൽകിയിരിക്കുന്ന ഉറപ്പ്. സ്ഥലമേറ്റെടുപ്പ് തുറമുഖ നിർമ്മാണത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
അതിവേഗം പുലിമുട്ട്
പാറക്ഷാമം അടക്കമുളള പ്രശ്‌നങ്ങൾ ഉന്നതതല ഇടപെടലിലൂടെ തുറമുഖവകുപ്പ് പരിഹരിച്ചു. പരമാവധി കല്ലുകൾ 3 മാസത്തിനകം കടലിൽ നിക്ഷേപിക്കാനാണ് ശ്രമം. മൺസൂൺ എത്തിയാൽ പിന്നീട് ഒക്‌ടോബറിൽ മാത്രമേ പണി നടക്കുകയുളളൂവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
19 ലക്ഷം മെട്രിക് ടൺ കല്ല് സ്റ്റോക്കുണ്ട്.
ഇനി വേണ്ടത് 40 ലക്ഷം മെട്രിക് ടൺ
മൂന്നുമാസത്തിനകം വേണ്ടത് 20 ലക്ഷം മെട്രിക് ടൺ
തമിഴ്‌നാട്ടിൽ നിന്നെത്തുന്നത് പ്രതിദിനം 5,000 മെട്രിക് ടൺ
കേരളത്തിനകത്ത് നിന്ന് 3,500 മെട്രിക് ടൺ
കാലാവസ്ഥ വ്യതിയാനം വെല്ലുവിളി
തുറമുഖ നിർമ്മാണത്തിൽ നേരിടുന്ന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്.തുറമുഖം നിർമ്മിക്കുന്നതുകൊണ്ടു മാത്രമാണ് തീരങ്ങളിൽ കടലേറ്റം ഉണ്ടാകുന്നതെന്ന വാദത്തെ തുറമുഖ വകുപ്പ് തളളിക്കളയുന്നു. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
കൊവിഡ് വ്യാപനം ബാധിക്കില്ല
കൊവിഡ് വ്യാപനം തുറമുഖ നിർമ്മാണത്തിന് ഭീഷണിയാകില്ലെന്നാണ് സർക്കാർ വിശദീകരണം.വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിലെ ഉദ്യോഗസ്ഥരടക്കം ക്വാറന്റൈനിലാണെങ്കിലും ബദൽ സംവിധാനങ്ങളൊരുക്കി നിർമ്മാണം വേഗത്തിലാക്കാനാണ് തുറമുഖ വകുപ്പ് ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |