കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിനെതിരെ കൊലപാതകത്തിനുള്ള പുതിയ വകുപ്പ് കൂടി അന്വേഷണസംഘം ഉൾപ്പെടുത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ അധികമായി ചുമത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു ദിലീപിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും മൊഴിയെടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇതേ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. ദിലീപിന് ജാമ്യം നൽകരുതെന്ന് കാട്ടി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്.
ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഡിജിറ്റൽ തെളിവുകളടക്കം നിരവധി തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും മുഖ്യസൂത്രധാരൻ ദിലീപാണ്. 20 സാക്ഷികൾ കൂറുമാറിയത് ദിലീപ് സ്വാധീനിച്ചതുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |