ലക്നൗ:വോട്ടുതേടിയെത്തിയ ബി ജെ പി എം എൽ എയെ ജനങ്ങൾ സംഘടിച്ചെത്തി തിരികെ ഓടിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗർ മണ്ഡലത്തിലാണ് സംഭവം. പശു സംരക്ഷണം അടക്കമുള്ള കാര്യങ്ങളിലെ അഭിപ്രായപ്രകടനങ്ങളിലൂടെ വിവാദ നായകനായ ഖത്തൗലിയിലെ എം എൽ എ വിക്രം സിംഗ് സൈനിയാണ് ഗ്രാമീണരുടെ പ്രതിഷേധത്തിന്റെ രുചി നേരിട്ടറിഞ്ഞത്.
നിറഞ്ഞ ചിരിയോടെ തൊഴുകൈയുമായാണ് എം എൽ എ കാറിൽ എത്തിയത്. ഇത് കണ്ട ഗ്രാമീണർ പൊടുന്നനെ കാറിനുചുറ്റുംകൂടി. ഇവർ എം എൽ എയ്ക്കെതിരെ മുദ്രവാക്യം വിളി തുടങ്ങി. ഇതാേടെ കൂടുതൽ പ്രതിഷേധക്കാർ എത്തി. കാറിൽ നിന്നിറങ്ങി ജനങ്ങളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ ചിലർ രോഷത്തോടെ എം എൽ എയോട് തട്ടിക്കയറുകയും ചെയ്തു. മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കാറിലിരുന്ന് ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഇനി നിന്നാൽ തടി കേടാവും എന്ന് വ്യക്തമായതോടെ തിരികെ പോകാൻ എം എൽ എ തയ്യാറാവുകയായിരുന്നു. തൊഴുകൈയോടെയായിരുന്നു മടക്കം.
കർഷക പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു നാട്ടുകാരുടെ രോഷം എന്നാണ് റിപ്പോർട്ട്. എം എൽ എയെ തടയുന്നതിന്റെയും അദ്ദേഹം തിരികെ പോകുന്നതിന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |